ഐ.ജി മനോജ് എബ്രഹാമിനെ വിജിലൻസ് കേസിൽ കുരുക്കാൻ ശ്രമിച്ചവർക്ക് പ്രഹരം

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെ വിജിലന്‍സ് കേസില്‍ കുടുക്കി വ്യക്തിഹത്യ നടത്താനുള്ള ഗൂഢശ്രമത്തിന് കനത്ത തിരിച്ചടി.

അവിഹിത സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച്‌ പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലെടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇതേ പരാതിക്കാരന്‍ മുന്‍പ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി കോടതി തള്ളിയിരുന്നു. ഇതിനു ശേഷമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

സംസ്ഥാന പൊലീസിലെ കര്‍ക്കശക്കാരനും സത്യസന്ധനായ ഉദ്യോഗസ്ഥനായും അറിയപ്പെടുന്ന മനോജ് എബ്രഹാമിനെതിരായ നീക്കത്തിനു പിന്നില്‍ നേരത്തെ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ഒരു എസ്.പിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

മനോജ് എബ്രഹാമിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥനെ പൊതു സമൂഹത്തില്‍ കരിവാരി തേക്കാന്‍ നടത്തിയ നീക്കം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

കോടതി വിജിലന്‍സ് കേസ് തന്നെ റദ്ദാക്കിയതോടെ മനോജ് എബ്രഹാമിന്റെ നിരപരാധിത്വമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

മനോജ് എബ്രഹാമിന്റെ ആസ്തിയും വരുമാനവും കണക്കുകൂട്ടിയതില്‍ വിജിലന്‍സ് കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ഹൈക്കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരിന്നു.

മനോജ് എബ്രഹാമിന്റെ മൂലധന നേട്ടത്തെപറ്റിയും ബാധ്യതകളെപറ്റിയും ശരിയായ കണക്കുകൂട്ടലുകളല്ല നടത്തിയിരിക്കുന്നതെന്നാണ് കോടതി അഭിപ്രായപ്പെട്ടിരുന്നത്.

മനോജ് എബ്രഹാമിന് കേവലം 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന 1985 മുതലുള്ള ആസ്തികള്‍ പോലും കണക്കിലെടുത്ത മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി ഹൈക്കോടതി ഗൗരവമായാണ് കണ്ടത്.

എറണാകുളം സ്‌പെഷ്യല്‍ സെല്ലിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നടത്തിയ ത്വരിത പരിശോധനയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലന്ന് കണ്ടെത്തിയിരുന്നങ്കെിലും കോടതി മുമ്പാകെ റിപ്പോര്‍ട്ട് പരിഗണനക്ക് വന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ആനുപാതികമല്ലാത്ത സമ്പാദ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.

മനോജ് എബ്രഹാം ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ.

കോടതിയുടെ പുതിയ കണക്ക് കൂട്ടലുകള്‍ ധനകാര്യ തത്വങ്ങള്‍ക്കും ആദായനികുതി നിയമങ്ങള്‍ക്കും ഘടകവിരുദ്ധമാണ്. 2009ല്‍ മനോജ് എബ്രഹാം 9 സെന്റ് വസ്തു എറണാകുളത്ത് 19,80,000 രൂപയ്ക്ക് വാങ്ങുകയും 2013ല്‍ ടി വസ്തു 95 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തതിലൂടെ 72,72,500 രൂപ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും , അത് വരുമാനമായി കണക്കാക്കുകയും ചെയ്തു. 2011ല്‍ പരാതിക്കാരന്റെ
ഭാര്യയുടെ പേരില്‍ വയനാട്ടില്‍ ഉണ്ടായിരുന്ന വസ്തു വിറ്റതിലൂടെ 1,35,268 രൂപയുടെ സാമ്പത്തികലാഭം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

1. 2009 ല്‍ എറണാകുളത്ത് 9 സെന്റ് വാങ്ങുന്നതിനായ് ചിലവാക്കിയ തുക രൂ 19,80,000.00
2. മുദ്രപത്ര ചിലവ് 2,47,500.00
3. 2013 ല്‍ വസ്തു വില്‍ക്കുന്നതിലൂടെ ലഭിച്ച തുക 95,00,000.00
4. കാപ്പിറ്റല്‍ ഗൈന്‍/മൊത്തലാഭം =3(1+2) 72,72500.00
5. 2007 ല്‍ വയനാട് 9.66 സെന്റ് വസ്തു വാങ്ങുന്നതിലൂടെ ലഭിച്ച തുക 26,450.ദദ
6. മുദ്രപത്ര ചിലവ് 3,282.00
7 2011 ല്‍ ടി വസ്തു വില്‍ക്കുന്നതിലൂടെ ലഭിച്ച തുക 165,000.00
8 കാപ്പിറ്റല്‍ ഗൈന്‍/ മൊത്തലാഭം = 7(5+6) 1,35,268.00

ഈ രണ്ട് വസ്തു ഇടപാടുകളിലൂടെ ഉണ്ടായ ആകെ ലാഭം 74,07768 രൂപയാണ്. മേല്‍ പറഞ്ഞ തുക വരുമാന ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേല്‍പറഞ്ഞ ആദായം തന്റെ ആകെ വരുമാനത്തില്‍ ഉല്‍പ്പെടുത്താത്തത് വരുമാനം കണക്കാകാുന്നതിനായുള്ള തത്വങ്ങള്‍ക്ക് വിപരീതമാണ്.

ആദായ നികുതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കാപ്പിറ്റല്‍ ഗൈന്‍ വരുമാനത്തിന്റെ ഭാഗമാണ്. അതിലുപരി ആദായ നികുതി സ്റ്റേറ്റ്‌മെന്റില്‍ കാപ്പിറ്റല്‍ ഗൈന്‍ വരുമാനത്തേട് ചേര്‍ക്കേണ്ട നികുതിയുമാണ്.

പരാതിക്കാരനെ അതിശയിപ്പിക്കുന്ന രീതിയിലാണ് ആസ്തി വിവരണ പട്ടികയില്‍ പരാതിക്കാരന്റെ കാപ്പിറ്റല്‍ ഗൈന്‍ ഉപയോഗിച്ച് വിലയ്ക്ക് വാങ്ങിയ വസ്തുവും പണി കഴിപ്പിച്ച വീടും ആസ്തിയില്‍ ഉല്‍പ്പെടുത്തുകയും വരുമാന ശീര്‍ഷകത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുള്ളത്. ശരിയായ രീതിയിലാണ് കണക്കുകൂട്ടല്‍ നടത്തിയിരുന്നുവെങ്കില്‍ ആനുപാതികമല്ലാത്ത സ്വത്ത് എന്ന കണ്ടെത്തല്‍ വരികയില്ലായിരുന്നു.

കോടതി കണ്ടെത്തിയ മറ്റൊരു കാരണം പരാതിക്കാരന്‍ കാലാവധി അവസാനിക്കുന്നതിനും മുന്‍പേ വീട് പണിയുന്നതിലേക്കുള്ള വായ്പകള്‍ അടച്ചുതീര്‍ത്തു എന്നതാണ്. തികച്ചും സാങ്കല്‍പ്പികമായ കണ്ടെത്തലാണ് ഇത്.

ഏതൊരു മനുഷ്യന്റേയും വലിയ ആഗ്രഹമാണ് എത്രയും വേഗത്തില്‍ ലോണ്‍ അടച്ചു തീര്‍ക്കുക എന്നത്. അതിലൂടെ ഒരാള്‍ക്ക് പലിശ കൊടുക്കുന്നത് കുറക്കാന്‍ സാധിക്കും. ഏറ്റവും യുക്തി സഹമായ് ചെയ്യുന്ന കാര്യം ആണെന്നിരിക്കെ ഇത്തരം ഒരു ആരോപണം ഉയര്‍ത്തുന്നത് തികച്ചും സാമാന്യ നീതിക്കു നിരക്കാത്ത നടപടിയാണെന്ന് കാണാവുന്നതാണ്.

രണ്ടാമതായ് നിയമത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് crpc 156 (3) വകുപ്പ് പ്രകാരം ഒരു സ്വകാര്യ അന്യായത്തിന്‍മേല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് സാധുതയുള്ള ഒരു അനുമതി ഉത്തരവ് ഉണ്ടായിരിക്കണമെന്നതാണ്. സുപ്രീം കോടതിയുടെ 2013(10) scc 705 ( അനില്‍കുമാറും മറ്റുള്ളവരും vs എം കെ അയ്യപ്പ ) ഉത്തരവില്‍ കേവലം ഒരു പരാതിയിന്‍മേല്‍ അഴിമതി നിരോധന നിയമത്തിന്റെ 19 വകുപ്പിന്‍ പ്രകാരം ഒരു പൊതുജന സേവകനെതിരെ crpc 156 (3) വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് നിലനില്‍ക്കില്ല എന്നും അത്തരത്തിലുള്ള ഒരു നടപടിയിലൂടെ പൊതുജന സേവകനുണ്ടാകുന്ന കോട്ടം അപരിഹാര്യമാണെന്നും ആയതിനാല്‍ അതിന്‍മേല്‍ വ്യത്യസ്തമായ നടപടി ആവശ്യമാണെന്നും പറയുന്നു.

ഒരു വിജിലന്‍സ് കോടതിയുടെ മുന്‍പില്‍ പൊതുജനസേവകനെതിരായ് 156 (3) crpc പ്രകാരമുള്ള പരാതിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഒരു നിയമസാധുതയുള്ള അനുമതി ഉത്തരവ് ഉണ്ടായിരിക്കണമെന്നത് ഒരു പ്രധാന നിബന്ധനായായ് മേല്‍ക്കോടതി നിരീക്ഷിച്ചിരിക്കുന്നതായ് കോടതു ഉത്തരവില്‍ നിന്നും മനസിലാക്കാവുന്നതാണ്.

2046 khc 6598 (നാരായണസ്വാമി vs കര്‍ണ്ണാടക സര്‍ക്കാര്‍ ) എന്ന കേസിലും ഈ ഉത്തരവ് സുപ്രീം കോടതി ആവര്‍ത്തിച്ച് അംഗീകരിച്ചിട്ടുള്ളതാണ്.

മേല്‍പ്പറഞ്ഞ നിയമ സൂചനകളുടെ വെളിച്ചത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള സമാനമായ ഒരു പരാതിയിലും സാധുതയുള്ള ഒരു അനുമതി ഉത്തരവ് ഇല്ലാത്തതിനാല്‍ കോടതി അത് പരിഗണിച്ചിരുന്നില്ല.

നിയമം അനുശാസിക്കുന്നതില്‍ പ്രകാരം ഉചിതമായും സ്പഷ്ടമായും പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ളതും വിവേചനാധികാരമുള്ള ഒരു അന്വേഷണ ഏജന്‍സിയോട് നിയമത്തിന് അതീതമായ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നോ അനുകൂലമായ ഒരു അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നോ ഒരു കോടതിക്ക് നിര്‍ദേശിക്കാന്‍ കഴിയില്ല എന്ന് 2001 (2) klt 194 (db) യിലൂടെ പറയുന്നു.

മറ്റൊരു പിഴവ് tc 6/1550 നമ്പരായ വസ്തു പരിശോധനാകാലയളവില്‍ കൂട്ടി ചേര്‍ത്തു എന്നതാണ്. വസ്തു പരാതിക്കാരന്റെ മരണപ്പെട്ട പിതാവ് പരിശോധന കാലയളവിന് മുന്‍പ് ആര്‍ജ്ജിച്ചതാണ്.

സി .വി.സി നോംസ് പ്രകാരം മൊത്തശമ്പളത്തില്‍ നിന്നുമാണ് കിച്ചന്‍ എക്‌സ്‌പെന്‍സ് കണക്കാക്കേണ്ടത് എന്നാല്‍ ഇവിടെ അറ്റ ശമ്പളത്തില്‍ നിന്നുമാണ ചിലവുകള്‍ കണക്ക് കൂട്ടിയത്. കോടതി ഈ ചിലവുകള്‍ കണക്കു കൂട്ടിയത് തെറ്റായ രീതിയിലാണ്.

Top