ദിലീപിനെതിരെ തെളിവുകള്‍ കൈമാറാമെന്ന് റിമാന്‍ഡ് പ്രതി; നിയമോപദേശം തേടും

dileep-1

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് പ്രതി ബന്ധു മുഖേന അറിയിച്ചത്.

തെളിവുകള്‍ കൈമാറാമെന്നും കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാമെന്നും പ്രതി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടുമെന്നാണ് വിവരം

കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം പ്രതിപ്പട്ടികയിലുള്ളവരെ മാപ്പുസാക്ഷിയാക്കുന്ന കീഴ്വഴക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതികളിലൊരാളുടെ ഈ ‘കൂറുമാറ്റം’ പൊലീസ് രഹസ്യമായി സൂക്ഷിച്ചു നിയമോപദേശം തേടുന്നത്. ഒരു മാസം മുന്‍പാണ് പ്രതി അടുത്ത ബന്ധുവഴി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടത്.

കോടതിയില്‍ ജാമ്യാപേക്ഷ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കുന്നതിനുള്ള തന്ത്രമായാണ് പൊലീസ് ആദ്യം ഇതിനെ കണ്ടത്. തുടര്‍ന്ന് പ്രതി കൈമാറിയ രഹസ്യവിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം ഇക്കാര്യം ഗൗരവമായെടുത്തത്.

കുറ്റകൃത്യത്തില്‍ ഗുരുതരമായ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ കോടതി പ്രോത്സാഹിപ്പിക്കാറില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികളെ മാപ്പുസാക്ഷിയാക്കുന്ന പതിവില്ലാത്തതിനാലാണ് നടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണസംഘം നിയമോപദേശം തേടുന്നത്.

Top