അഗ്‌നിവേശിനെതിരായ ആക്രമണം; സംഘപരിവാറിന്റെ വികൃതമായ ഫാസിസ്റ്റ് മുഖമാണ് പുറത്തു വന്നത് ചെന്നിത്തല

തിരുവനന്തപുരം : ജാര്‍ഖണ്ഡില്‍ സ്വാമി അഗ്‌നിവേശിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി മര്‍ദ്ദിക്കുകയും ചെയ്തതിലൂടെ സംഘപരിവാറിന്റെ വികൃതമായ ഫാസിസ്റ്റ് മുഖമാണ് പുറത്തു വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ആരായാലും വച്ചു പൊറുപ്പിക്കില്ല എന്ന സംഘപരിവാരിന്റെ നിലപാടാണ് ഇവിടെയും കണ്ടത്. എതിര്‍ ശബ്ദങ്ങളെ കായികമായി നിശബ്ദരാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത അംഗീകരിക്കില്ല. ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ കഴിയാതെ വരുമ്പോള്‍ കായികമായി നേരിടാനാണ് ശ്രമം.

രാജ്യത്തിന്റെ അസഹിഷ്ണുതയേയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളേയും ചവിട്ടി മെതിക്കുന്നത് അനുവദിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതി പോലും ആശങ്ക രേഖപ്പെടുത്തിയ ദിവസം തന്നെയാണ് സ്വാമി അഗ്‌നിവേശ് തെരുവില്‍ ആക്രമിക്കപ്പെട്ടത്. പട്ടാപ്പകല്‍ സ്വാമി അഗ്‌നിവേശ് ആക്രമിക്കപ്പെടുമ്പോള്‍ തടയാന്‍ ഒരു പൊലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top