പടയൊരുക്കം സമാപന സമ്മേളനം ഉദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

RAHUL GHANDHI

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി ഇതാദ്യമായി കേരളത്തിലെത്തുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച എത്തുന്നത്.

വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് പടയൊരുക്കത്തിന്റെ സമാപനസമ്മേളനം നടക്കുക.

യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ചെന്നിത്തല നയിച്ച പടെയാരുക്കം ജാഥ നവംബര്‍ ഒന്നിന് കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിച്ച് 30ന് തിരുവനന്തപുരം വെള്ളറടയിലാണ് സമാപിച്ചത്.

സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ശംഖുംമുഖത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ സൗകര്യം കൂടി പരിഗണിച്ച് കഴിഞ്ഞയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് മാറ്റിവെച്ച സമ്മേളനം 14ന് നടത്താന്‍ നിശ്ചയിച്ചത്.

സമാപന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ അധ്യക്ഷതവഹിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്തം വിതച്ച പൂന്തുറയും വിഴിഞ്ഞവും ആദ്യം സന്ദര്‍ശിക്കും.

ശേഷം, വൈകീട്ട് മൂന്നിന് പൊലീസ് ഗ്രൗണ്ടില്‍ മുന്‍മന്ത്രി ബേബിജോണ്‍ ജന്‍മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് സമ്മേളനത്തിലും പങ്കെടുത്തശേഷം രാഹുല്‍ രാത്രി ഏഴരയോടെ ഡല്‍ഹിക്ക് മടങ്ങും.

Top