rahul gandhi-detained-not-allowed-to-meet-ex-serviceman

rahul-gandi

ഹരിയാന: സൈനികര്‍ക്കുള്ള വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു.

വിമുക്ത ഭടന്റെ മൃതദേഹം കാണാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാംകിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു.

ഇത് ജനാധിപത്യ രീതിയല്ലെ, ഏതു തരത്തിലുള്ള ഇന്ത്യയാണ് മോദി സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

ഹരിയാനയിലെ ഭിവാനി സ്വദേശിയായ രാം കിഷന്‍ ഗ്രേവാളാണ് ഒരു വര്‍ഷത്തിലധികമായി വിമുക്തഭടന്മാരുടെ സമരംനടക്കുന്ന ജന്ദര്‍മന്ദറില്‍ ആത്മഹത്യ ചെയ്തത്.

വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാവാത്തില്‍ പ്രതിഷേധിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാംകിഷന്‍ ഗ്രേവാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതായി മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മരിക്കുന്നതിന് മുന്‍പ് രാംകിഷന്‍ ഗ്രേവാള്‍ പ്രതിരോധ മന്ത്രി മനോഹര് പരിക്കറിനും കത്തെഴുതി. മറ്റു സൈനികര്‍ക്കു വേണ്ടിയാണ് താന്‍ അത്മഹത്യ ചെയ്യുന്നതെന്ന് സമീപത്തു നിന്ന് കണ്ടെടുത്ത കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മനോഹര്‍ പരിക്കറിനെ കാണാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാംകിഷന്‍ ഗ്രേവാള്‍ ആത്മഹത്യ ചെയ്തതെന്ന് ഇതിനിടെ ആരോപണമുയര്‍ന്നു. കൂടിക്കാഴ്ചക്കുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

Top