റാഫേല്‍ ഇടപാട്: പ്രധാനമന്ത്രി വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് രാഹുല്‍

rahul-gandi

ഹോസ്പറ്റ്‌: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ കരാര്‍ മോദി തന്റെ സുഹൃത്തിനു വേണ്ടിയാണ് മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ആയിരുന്നു ഈ കരാര്‍ മാറ്റമെന്നും രാഹുല്‍ ആരോപിച്ചു.

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഹോസ്പറ്റില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡിനായിരന്നു ആദ്യം റാഫേല്‍ യുദ്ധവിമാന കരാര്‍ നല്‍കിയത്.

അവരാണ് 70 വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. എന്നാല്‍, മോദി തന്റെ സ്വന്തം താല്‍പര്യം വച്ച് കരാറില്‍ മാറ്റം വരുത്തിയെന്നാണ് രാഹുല്‍ ആരോപിച്ചത്. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് മോദി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പാരീസ് യാത്രയ്ക്കിടെയാണ് ഫ്രാന്‍സിലെത്തി മോദി കരാറില്‍ മറ്റം വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.എന്ത് അടിസ്ഥാനത്തില്‍ എന്ത് കാരണത്താലാണ് കരാര്‍ തന്റെ സുഹൃത്തിന് നല്‍കിയതെന്ന് മോദി ജനങ്ങളോട് പറയണം.

പുതിയ കരാര്‍ മുന്‍ കരാറിനേക്കാള്‍ ലാഭകരമായിരുന്നോ, കാരാര്‍ മാറ്റുന്നതിന് കാബിനറ്റില്‍ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന കാര്യത്തിലും മോദി ഉത്തരം പറയണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപറഞ്ഞ് മോദി ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ റാഫേല്‍ ഇടപ്പാടിനെ കുറിച്ച് ഒരുവാക്കുപോലും പറഞ്ഞില്ലെന്നും രാഹുല്‍ ആരോപിച്ചു.

Top