റാഫേല്‍ ഇടപാട്, മോദി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തള്ളി ഫ്രാന്‍സും റിലയന്‍സും

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായുണ്ടാക്കിയ കരാറിലൂടെ ഇന്ത്യക്കു കോടികളുടെ നഷ്ടമുണ്ടായെന്നെ ആരോപണങ്ങള്‍ തള്ളി ഫ്രാന്‍സ്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങളെന്നും മികച്ച വിലയിലാണ് അത്യാധുനിക ശേഷിയുള്ള വിമാനങ്ങള്‍ ഇന്ത്യക്കു ലഭിക്കുന്നതെന്ന് ഫ്രഞ്ച് നിയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

63,000 കോടി രൂപയുടെ ഇടപാടിനാണ് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചത്.

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനത്തിലൂടെ വന്‍ നഷ്ടമുണ്ടായി. യതാര്‍ഥ വിലയുടെ മൂന്നിരട്ടി വിലയിലാണ് നിലവില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

36 വിമാനങ്ങളില്‍ പതിനെട്ടെണ്ണം ഇന്ത്യയില്‍ നിര്‍മിക്കണമെന്ന മന്‍മോഹന്‍ സിംഗ് മന്ത്രിസഭ ഒപ്പുവെച്ച കരാറില്‍ നിന്നു വ്യത്യസ്തമായി ഫ്രാന്‍സില്‍ നിന്നു 36 ജെറ്റ് വിമാനങ്ങളും വാങ്ങുന്ന തരത്തില്‍ കരാര്‍ പുതുക്കിയതിന്റെ ആവശ്യകത എന്തായിരുന്നു തുടങ്ങിയവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച പ്രശ്നങ്ങള്‍. ഇത് തള്ളിയാണ് ഫ്രാന്‍സ് രംഗത്തെത്തിയിരിക്കുന്നത്.

കൂടാതെ, ഇടപാടിലേക്കു തങ്ങളെ വലിച്ചിഴച്ചെന്നു കാട്ടി റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും രംഗത്തെത്തി. ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ കീഴിലുള്ള റിലയന്‍സ് എയറോ സ്ട്രക്ചര്‍ എന്ന കമ്പനി, ദസോള്‍ട്ട് ഏവിയഷനുമായി ചേര്‍ന്ന് ഒരു ജോയിന്റ് വെന്‍ച്വര്‍ ആയി തുടങ്ങിയതാണ് ദസോള്‍ട്ട് റിലയന്‍സ് എയ്റോ സ്പെയ്സ് എന്ന കന്പനിയെന്നും റിലയന്‍സ് വിശദീകരിക്കുന്നു.

Top