R.balakrishnapillai’s controversial Speech; inquiry report has been submitted

R Balakrishna pillai

കൊല്ലം :പള്ളികളിലെ ബാങ്ക് വിളിയെ അധിക്ഷേപിച്ച് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.

കേസ് അന്വേഷിച്ച പുനലൂര്‍ ഡിവൈഎസ്പി, റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിളളയുടെ പ്രസംഗം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പള്ളികളിലെ ബാങ്ക് വിളി നായയുടെ കുര പോലെയാണെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും പത്തുപേര്‍ ചേര്‍ന്നാല്‍ അവിടെ പള്ളി പണിയുന്നവരാണെന്നുമായിരുന്നു പിള്ളയുടെ പരാമര്‍ശം. പ്രസംഗത്തില്‍ പിള്ള പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

കമുകുംചേരിയില്‍ നടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അധിക്ഷേപിച്ച് പിള്ള രംഗത്തെത്തിയത്. എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി നായയുടെ കുര പോലെയാണെന്നായിരുന്നു പിള്ള പ്രസംഗിച്ചത്. ‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്.

നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല.

ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും.

പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും.

ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ പിള്ള പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍, സംഭവം വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തതോടെ വിശദീകരണവുമായി പിള്ള രംഗത്തെത്തി. ബാങ്ക് വിളിക്കെതിരെ പ്രസംഗിച്ചിട്ടില്ലെന്നായിരുന്നു പിള്ളയുടെ വിശദീകരണം. പ്രസംഗത്തില്‍ അങ്ങനെ ഒരു ഭാഗമുണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്തതാകുമെന്നും പിള്ള വിശദീകരിച്ചു.

Top