ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഭൂമി പാട്ടത്തിന്;ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചു

ഖത്തര്‍ : ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിക്കൊണ്ടുള്ള കരാറുകളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചു. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനും അഞ്ച് ബ്രിട്ടീഷ് സ്‌കൂളുകള്‍ക്കുമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭൂമി ലഭിച്ചത്.

ദോഹയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ചടന്ന ചടങ്ങിലാണ് ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്വകാര്യ സ്‌കൂളുകളുമായി ഭൂമി കൈമാറ്റം സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്‌കൂളുകളുടെ വികസനപ്രവൃത്തികള്‍ക്ക് പാട്ടത്തിന് അനുവദിക്കുന്നതു ബന്ധപ്പെട്ട് നാല് കരാറുകളിലാണ് ഒപ്പുവെച്ചത്. മന്ത്രാലയത്തിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് ഭൂമി ലഭ്യമാക്കിയത്.

മന്ത്രാലയത്തിന്റെ കോമണ്‍ സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ഹജ്രി സ്‌കൂള്‍ അധികൃതരുമായി കരാറില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വകാര്യ സ്‌കൂള്‍ വിഭാഗം അഡ്വൈസര്‍ താരീഖ് അബ്ദുല്ല അല്‍ അബ്ദുല്ലയും ചടങ്ങില്‍ പെങ്കടുത്തു. ഒപ്പുവെച്ച കരാര്‍ പ്രകാരം ആറ് സ്‌കൂളുകളാണ് പുതുതായി സ്ഥാപിക്കുന്നത്.

എല്‍ .കെ.ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. ഇതില്‍ അഞ്ചെണ്ണം ബ്രിട്ടീഷ് കരിക്കുലവും ഒരെണ്ണം ഇന്ത്യന്‍ സിലബസുമാണ് പിന്തുടരുക. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആണ് ഇന്ത്യന്‍ സിലബസില്‍ പുതിയ സ്ഥാപനം തുടങ്ങുന്നത്.

ആറ് പുതിയ സ്ഥാപനങ്ങളിലുമായി 8,000 സീറ്റുകളാണ് ഉണ്ടാവുക. ഖത്തറിലെ ജനസംഖ്യ പ്രകാരം ഭാവി വിദ്യാഭ്യാസത്തിനുള്ള പുതിയ ആവശ്യങ്ങള്‍ കൂടി നിര്‍വഹിക്കാന്‍ പര്യാപ്തമാകും പുതിയ സീറ്റുകള്‍. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാദം വിലയിരുത്തി എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടുന്ന തരത്തിലാണ് സ്‌കൂളുകള്‍ക്ക് മന്ത്രാലയം സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നത്.

Top