പലസ്തീന് 33 ദശലക്ഷം റിയാലിന്റെ അടിയന്തര സഹായവുമായി ഖത്തര്‍

ദോഹ: പലസ്തീന്‍ ജനതക്ക് വീണ്ടും ഖത്തറിന്റെ അടിയന്തിര ധനസഹായം.ഗാസ തുരുത്തിന് വേണ്ടി ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി 33 ദശലക്ഷം റിയാലാണ് സഹായധനമായി പ്രഖ്യാപിച്ചത്.

ഗാസക്ക് വേണ്ടി ഖത്തര്‍ ഇതിനു മുമ്പും പലപ്പോഴായി വന്‍തുകയാണ് ധനസഹായം നല്‍കിയത്. ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 33 ദശലക്ഷം റിയാല്‍ അടിസ്ഥാനവശ്യങ്ങള്‍ക്കുള്ളതാണ്.

മരുന്ന്, ആശുപത്രികള്‍ക് വേണ്ട ഗ്യാസ്, ജനറേറ്റര്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ സഹായം ഉപയോഗിക്കുക.

ഉപരോധം നേരിടുന്ന ഗാസയില്‍ ആവശ്യത്തിന് മരുന്നും ഭക്ഷണ സാധനങ്ങളും ലഭിക്കാത്തതിനാല്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗാസയെ സഹായിക്കുന്നതിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന വന്ന സാഹചര്യത്തില്‍ അമീര്‍ പ്രത്യേക സഹായം പ്രഖ്യാപിക്കുകയായിരുന്നു.

ഇത് വരെ നാനൂറ് ദശലക്ഷം റിയാലിലധികം ഖത്തര്‍ ഗാസയില്‍ ചെലവഴിച്ച് കഴിഞ്ഞു. ആശുപത്രികള്‍, സ്‌ക്കൂളുകള്‍, റോഡുകള്‍, ഫ്‌ളാറ്റുകള്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഖത്തര്‍ ഇവിടെ പൂര്‍ത്തിയാക്കിയത്. ആയിരത്തിലധികം ഫ്‌ളാറ്റുകള്‍ അടങ്ങിയ കെട്ടിട സമുച്ചയം തന്നെ മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കി താമസക്കാര്‍ക്ക് നല്‍കിയിരുന്നു. ഹമദ് സിറ്റിയെന്ന പേരില്‍ പ്രത്യേക ടൗണ്‍ഷിപ്പും ഗാസയില്‍ ഖത്തര്‍ നിര്‍മിച്ചിട്ടുണ്ട്.

Top