സ്പീക്കര്‍ക്ക് അതൃപ്തി ; പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു.

എംഎല്‍എ ഹോസ്റ്റലില്‍വച്ച് മൊഴിയെടുക്കുന്നതിനു സ്പീക്കറുടെ ഓഫീസിന്റെ അനുമതി ലഭിക്കത്തതിനാലാണ് മൊഴിയെടുക്കുന്നത് മാറ്റിവച്ചത്

ഉച്ചയ്ക്ക് അന്‍വര്‍ സാദത്ത്, മുകേഷ് എന്നീ എം.എല്‍.എമാരുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് സ്പീക്കര്‍ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴി എടുത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ നിയമസഭാ സെക്രട്ടേറിയറ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ചോദിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്ന് സ്പീക്കര്‍ ആരാഞ്ഞു.

ഇത് അന്വേഷിക്കാന്‍ ചീഫ് മാര്‍ഷല്‍ എത്തുമ്പോള്‍ അന്വേഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യം അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം പി.ടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന നിബന്ധന അറിയിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 21ന് പി.ടി തോമസിന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Top