നടപടി വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണത്തെ ബാധിക്കില്ലെന്ന് പി.ടി തോമസ്

കൊച്ചി : ഡയറക്ടര്‍മാരെ അയോഗ്യരാക്കിയ നടപടി വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണത്തെ ബാധിക്കില്ലെന്ന് ചീഫ് എഡിറ്റര്‍ പി.ടി തോമസ്.

പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ പട്ടികയില്‍ വീക്ഷണം ഇല്ലന്നും പത്രത്തിന്റെ റജിസ്‌ട്രേഷനെ ഇപ്പോഴത്തെ നടപടികള്‍ ബാധിക്കില്ലന്നും എംഎല്‍എ വ്യക്തമാക്കി.

അംഗീകാരം റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കമ്പനികളുടെയും ഡയറക്ടര്‍മരുടെയും പട്ടികയില്‍ വസ്തുതാപരമായ പിഴവുണ്ടെന്നും പിടി തോമസ്‌യില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വീക്ഷണത്തിന്റെ ഡയറക്ടറായ രമേശ് ചെന്നിത്തല, നോര്‍ക്കയുടെ ഡയറക്ടറായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ അയോഗ്യരാക്കിയെന്ന് മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.

2013 ലെ കമ്പനി ആക്ട് പ്രകാരം മൂന്നുവര്‍ഷമായി ബാലന്‍സ് ഷീറ്റ് , ആദയനികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്ത കമ്പനികളെയാണ് കേന്ദ്ര സര്‍ക്കാര്‍ കടലാസു കമ്പനികളായി കണക്കാക്കുന്നത്. ഇതിലാണ് വീക്ഷണം പ്രിന്റിങ് ആന്റ് പബ്‌ളിഷിങ് ലിമിറ്റഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ കമ്പനികളുടെ അംഗീകാരം റദ്ദാക്കിയതായും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അയോഗ്യരാക്കിയതായും കോര്‍പ്പറേറ്റ് മന്ത്രാലയം പുറത്ത് വിട്ട രേഖകള്‍ പറയുന്നു.

ഇതുപ്രകാരം വീക്ഷണത്തിന്റെ ഡയറക്ടര്‍മാരായ രമേശ് ചെന്നിത്തല, വി.എം സുധീരന്‍ , ബെന്നി ബഹന്നാന്‍ പി.ടി തോമസ് എന്നിവര്‍ അയോഗ്യരായി. കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരവും റദ്ദായി.

Top