സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
എന്നാൽ ചരിത്ര സിനിമ പത്മാവതിക്കെതിരേ പ്രതിഷേധവുമായി രജപുത്ര സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതിനു പിന്നാലെ ശ്രീ രജ്പുത് കർണി സേന ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിച്ചു.
ജയ്പൂരിലെ രാജ്മന്ദിർ സിനിമാ ഹാളിനു പുറത്താണ് കർണി സേന പ്രവർത്തകർ പോസ്റ്ററുകൾ കത്തിച്ചത്.
ചരിത്രത്തെ വളച്ചൊടിച്ച്, റാണിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും കർണി സേന മുന്നറിയിപ്പ് നൽകി.
ജയ്പുർ റാണി പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയെ മോശമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് കർണി സേനാ പ്രവർത്തകർ നേരത്തെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.
ഷൂട്ടിംഗ് സെറ്റ് അലങ്കോലപ്പെടുത്തിയതിനെത്തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നു. പിന്നീട് പോലീസ് സംരക്ഷണയിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.
ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.