കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാങ്കൂണ്‍: നോട്ട് അസാധുവാക്കല്‍ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്റെ സര്‍ക്കാര്‍ രാജ്യതാത്പര്യത്തിനായി കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കുന്നില്ലെന്നും, രാഷ്ട്രീയത്തിന് ഉപരി രാജ്യത്തെ പരിഗണിക്കുന്നതുകൊണ്ടാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇത്തരം വലുതും കടുത്തതുമായ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്‍മയ്ക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മിന്നലാക്രമണമായാലും, നോട്ട് നിരോധനമായാലും, ജിഎസ്ടിയായാലും ഒരുവിധ ഭയമോ കാലവിളംബമോ കൂടാതെ ഞങ്ങള്‍ തീരുമാനമെടുത്തു. അതിന് കാരണം തങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്‌മോദി പറഞ്ഞു.

രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കായി, വലുതും കടുത്തതുമായ തീരുമാനങ്ങളെടുക്കാന്‍ ഒരിക്കലും മടിച്ചുനില്‍ക്കില്ല. രാഷ്ട്രീയത്തിനുമേലാണ് രാജ്യത്തിന്റെ താത്പര്യങ്ങള്‍.

കള്ളപ്പണം തടയാനാണ് നോട്ട് നിരോധിച്ചത്. അതുവഴി നാളിതുവരെ നികുതി അടയ്ക്കാതെ ബാങ്കില്‍ കോടികള്‍ നിക്ഷേപമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ സാധിച്ചു.

കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു ലക്ഷത്തില്‍ അധികം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും മോദി മ്യാന്‍മറില്‍ പറഞ്ഞു.

കള്ളപ്പണം എവിടെ നിന്ന് വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ഒരുപിടിയുമില്ലായിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായി രണ്ട് മാസം കൊണ്ട് തന്നെ സത്യസന്ധമായി ബിസിനസ് നടത്താവുന്ന അന്തരീക്ഷം സംജാതമായിട്ടുണ്ട്.

ഇന്ത്യ മുന്നോട്ട് പോകാനാകുമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേവലം ഇന്ത്യയെ പരിഷ്‌കരിക്കുകയല്ല ചെയ്യുന്നത് മറിച്ച് അടുമുടി മാറ്റിയെടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

പുതിയ ഇന്ത്യ നിര്‍മ്മിക്കുകയാണ്. 2022 ല്‍ 75 ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആ ലക്ഷ്യം കൈവരിക്കും മോദി പറഞ്ഞു.

മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ വന്‍തോതില്‍ വിമര്‍ശന വിധേയമാകുന്നതിനിടെയാണ് മോദി വിദേശത്ത് നയങ്ങള്‍ ന്യായീകരിച്ചത്.

Top