ഭീഷണി കയ്യിലിരിക്കട്ടെ . . പ്രഭാവർമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായി . . .

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് ചുട്ട മറുപടി നല്‍കിയ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയുടെ പോസ്റ്റ് വൈറലായി. ഭീഷണിപ്പെടുത്തിയാല്‍ പിന്‍മാറുന്നവരുടെ നിരയില്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്നും ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതിയെന്നുമാണ് പ്രഭാവര്‍മ കാവിപ്പടക്ക് മുന്നറിയിപ്പു നല്‍കിയിരുന്നത്.

സോഷ്യല്‍ മീഡിയകളില്‍ വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

ഈ ലക്കം കലാകൗമുദിയിൽ വന്ന ” ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ” എന്ന എന്റെ ലേഖനം മുൻനിർത്തി സംഘപരിവാർ ഭീഷണി. 9539251722 എന്ന നമ്പറിൽ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാൽ എഴുതരുത് എന്നു കല്പന. ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാൻ എഴുതിയിരുന്നു. ഗീതയെ പൂർണമായി ഉൾക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും ഞാൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കൾ എന്നു ഞാൻ ചോദിച്ചു. ” ചാതുർവർണ്യം മയാ സൃഷ്ടം” എന്നതടക്കമുള്ള ശ്ലാകങ്ങൾ ഞാൻ ചൊല്ലി കേൾപ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാൻ ചോദിച്ചു. വിവേകാനന്ദ സർവ്വസ്വം എടുത്തു വായിക്കാൻ അപേക്ഷിച്ചു. അയാൾ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സർവ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ? ഏതായാലും ഒരു കാര്യം തീർത്തു പറയാം. ഗീത വായിക്കാൻ എനിക്കു സംഘ പരിവാർ തരുന്ന കണ്ണട വേണ്ട. എഴുതാൻ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതി! പിന്മാറുന്നവരുടെ നിരയിൽ പ്രഭാവർമയെ പ്രതീക്ഷിക്കേണ്ട -പ്രഭാവർമ .

Top