തന്നെയും ജയിലിലടക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്സുകാരെന്ന് പ്രധാനമന്ത്രി മോദി !

ഗാന്ധിനഗര്‍: തന്നെ ജയിലിലടക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്സുകാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഗുരുതരമായ ആരോപണം മോദി ഉന്നയിച്ചത്.

ഗുജറാത്ത് കലാപം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയവ മുന്‍നിര്‍ത്തി സി.ബി.ഐയെ ഉപയോഗപ്പെടുത്തി കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടത്തിയ നീക്കം ഓര്‍മ്മപ്പെടുത്തുന്നതാണ് മോദിയുടെ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ഗാന്ധി കുടുംബത്തിലെ മരുമകന്‍ റോബര്‍ട്ട് വധേര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും ‘കോണ്‍ഗ്രസ്സ് മുക്ത ഭാരത’മെന്ന ബി.ജെ.പി മദ്യാവാക്യവുമെല്ലാം ഇതോടെ വീണ്ടും ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

രാഷ്ട്രീയമായി തങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസ്സിനും മോദിയും അമിത് ഷായും നല്‍കുന്ന ശക്തമായ തിരിച്ചടിയായാണ് ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിവാദങ്ങളില്‍ മോദിക്കൊപ്പം പ്രതിക്കൂട്ടില്‍ നിന്നിരുന്ന ആളാണ് അമിത് ഷായും.

പഴയ ‘മുറിവുകള്‍’ ഇപ്പോഴും മോദിയുടെ മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പിലേക്ക് പോവുന്ന ഗുജറാത്തിന്റെ മണ്ണില്‍ വൈകാരികമായി മോദി ഇക്കാര്യം തുറന്നു പറഞ്ഞതെന്നാണ് നിഗമനം.

ഗുജറാത്തിന്റെ വികസനത്തോടു മുഖംതിരിക്കുന്ന സമീപനമാണു കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണു ചെയ്തതെന്നു ചരിത്രത്തിനു നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണു കോണ്‍ഗ്രസുകാര്‍ നോക്കിയത്. ഗാന്ധി കുടുംബമല്ലാത്ത എല്ലാവരെയും കോണ്‍ഗ്രസിനു പുച്ഛമാണ്. പട്ടേലിന് അര്‍ഹമായ സ്ഥാനം നല്‍കാതിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നതു കൗതുകമാണ്. പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ടു സജീവമായ പാര്‍ട്ടിയാണു ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് നാടുവാഴികളുടെ പാര്‍ട്ടിയാണെന്നും മോദി തുറന്നടിച്ചു.

കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഗാന്ധി ഭരണം അവസാനിച്ചു. വികസനമാണു വിജയം നേടിയത്. കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം ഇനി നല്‍കില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ഇല്ലാതായിരിക്കുകയാണ്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണപ്രചാരണം നടത്തുകയാണ്. വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വികസനവും കുടുംബാധിപത്യവും തമ്മിലുള്ള മത്സരമാകും നടക്കുകയെന്നും മോദി പറഞ്ഞു.

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ബിജെപി നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച പീഡനങ്ങളും ബുദ്ധിമുട്ടുകളും മറികടന്ന് പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നു കഴിഞ്ഞു. രാജ്യമെങ്ങും ബിജെപി വിജയക്കൊടി പാറിക്കാന്‍ പോവുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.

Top