തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ മണ്ഡലത്തില്‍ ഹൈടെക് സംവിധാനത്തോടെ പുതിയ പൊലീസ് സ്റ്റേഷന്‍ വരുന്നു.
32 അംഗങ്ങളെ നിയോഗിക്കന്ന പുതിയ സ്റ്റേഷനില്‍ രണ്ടു വീതം എസ്.ഐ, അഡീ.എസ്.ഐ, ആറ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 18 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, രണ്ട് വനിതാ പൊലിസ്, ഡ്രൈവര്‍, സ്വീപ്പര്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ട്.
മുഖ്യമന്ത്രി ജൂണ്‍ ആദ്യവാരം പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. സംഘര്‍ഷ ബാധിത പ്രദേശങ്ങളായ ധര്‍മ്മടം, കതിരൂര്‍, തലശ്ശേരി, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ചാണ് പിണറായിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ വരുന്നത്. മുഖ്യമന്ത്രിയുടെ വീട് ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ധര്‍മ്മടം, കതിരൂര്‍, തലശ്ശേരി സ്റ്റേഷനുകളില്‍ നിന്നും ഏതാനും പൊലീസുകാരെ പിണറായി സ്റ്റേഷനിലേക്കു മാറ്റി നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ക്രമസമാധാനം ലക്ഷ്യമിട്ടു കൊണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്. പിണറായിയില്‍ ഒരു വാടക കെട്ടിടത്തിലായിരിക്കും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പിന്നീട് സ്വകാര്യവ്യക്തിയുടെ 35 സെന്റ് സ്ഥലം വാങ്ങി സ്റ്റേഷന് സ്വന്തം കെട്ടിടം പണിയും. ഇതിനുള്ള ശുപാര്‍ശ കണ്ണൂര്‍ എസ്.പി ജി. ശിവവിക്രം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷന്‍ മാറ്റുമെന്നാണ് സൂചന. പുതിയ വാഹനവും കമ്പ്യൂട്ടറുകളുമെല്ലാം സ്റ്റേഷന് ഉടന്‍ തന്നെ ലഭ്യമാക്കുന്നതാണ്.
മൊത്തം 224 തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. സമീപത്തെ സ്റ്റേഷനുകളില്‍ നിന്ന് 77 തസ്തികകളായിരിക്കും പുനര്‍വിന്യസിക്കുക. തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, കല്ലമ്പലം, വെഞ്ഞാറമൂട് സ്റ്റേഷനുകളില്‍ നിന്നുള്ള 11 ഉദ്യോഗസ്ഥരെയാണ് നഗരൂരിലെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നത്. ഇതില്‍ കണ്ണൂരിലെ വളപട്ടണം സ്റ്റേഷന്‍ രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.