തിരുവനന്തപുരം: ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതിക്കായി ലഭിക്കുന്ന അപേക്ഷകള്‍ 60 ദിവസത്തിനുളളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
105 ദിവസത്തിനുളളില്‍ തീര്‍പ്പാക്കണമെന്നതാണ് നിയമവ്യവസ്ഥ. ഖനന-നിര്‍മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
പാരിസ്ഥിതിക അനുമതിക്കായുളള അപേക്ഷാഫീസ് ഗണ്യമായി കുറയ്ക്കുവാനും തീരുമാനിച്ചു. ഒരു ഹെക്ടര്‍ വരെയുളള സ്ഥലങ്ങളില്‍ നിലവില്‍ എഴുപത്തയ്യായിരം രൂപയാണ് അപേക്ഷാ ഫീസ്. അഞ്ചു ഹെക്ടറില്‍ താഴെ വിസ്തൃതിയുളള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുളള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണ്ണയ അതോറിറ്റികളില്‍ അധികമായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഉത്തരവായിട്ടുണ്ട്.
റോഡ്, തടാകം, വീട്, നദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കായി പാലിക്കേണ്ട ദൂരപരിധി 2015ല്‍ 100 മീറ്റര്‍ ആയി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുകാരണം നിരവധി ക്വാറികള്‍ സ്തംഭനാവസ്ഥയിലായി. ഇത് പരിശോധിച്ച് ദൂരപരിധിയില്‍ ഭേദഗതി വരുത്തുന്നതിനുളള നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനിച്ചു.
മണല്‍ ഖനനം പൂര്‍ണമായും പൊതുമേഖലയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഏപ്രില്‍ മുപ്പതിനകം സമര്‍പ്പിക്കേണ്ടതാണ്.
പുതുതായി വനാതിര്‍ത്തിയില്‍നിന്ന് 100 മീറ്റര്‍ പാലിക്കണമെന്ന 2015ലെ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ നിബന്ധന പുനഃപരിശോധിക്കും. വനത്തെ സംബന്ധിച്ച പരിധി മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍നിന്നും ഒഴിവാക്കുന്നതിനെപ്പറ്റി പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി. പാരിസ്ഥിതിക അനുമതിയ്ക്കുളള അപേക്ഷകള്‍ തയ്യാറാക്കുന്നതു പ്പെടെയുളള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കളക്ടറേറ്റുകളില്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും.