ഭാഗവതിന്റെ പ്രസ്താവന ആര്‍എസ്എസിന് ഭരണഘടനയോട് ആദരവില്ലെന്നതിന്റെ തെളിവ് മുഖ്യമന്ത്രി

pinarayi amit

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയോട് ആദരവില്ലെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നിരിക്കുന്നത്. സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് സര്‍ക്കാരിന്റെ നിലപാടെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അടിയന്തിരസാഹചര്യം വന്നാല്‍ സ്വയംസേവകരെ യുദ്ധത്തിന് സജ്ജരാക്കാന്‍ മൂന്ന് ദിവസം മതിയെന്നും സൈന്യത്തിന് ഇതിന് ആറു മാസം വരെ വേണ്ടിവരുമെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും എന്ന മോഹൻ ഭാഗവത്തിന്റെ വീമ്പുപറച്ചിൽ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണ്.

രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളിൽ രൂപീകരിക്കാൻ ആർഎസ്എസിനു സാധിക്കുമെന്നാണ് ആ സംഘടനയുടെ മേധാവി പറയുന്നത്. അതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സാഹചര്യം വന്നാൽ അതിന് മുന്നിട്ടിറങ്ങുമെന്നും ബിഹാറിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഭാഗവത് പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആർഎസ്എസ് എന്ന് ആവർത്തിച്ചു തെളിയിക്കുന്ന പ്രസ്താവനയാണിത്. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകർത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നത്.

ഹിറ്റ്ലറുടെ ജർമ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് മുസ്സോളിനിയിൽ നിന്ന് സംഘടനാ രീതിയും നാസികളിൽനിന്ന് ക്രൌര്യവും കടംകൊണ്ട ആർഎസ്എസ് ശ്രമിക്കുന്നത്.

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോൾ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അന്പരപ്പിക്കുന്നതുമായ പ്രസ്താവന പിൻവലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാൻ ആർഎസ്എസ് തയാറാകണം.
ഇന്ത്യൻ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവർമെൻറിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണം.

ഭാഗവതിന്റെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ആർഎസ്എസ് നൽകിയ വിശദീകരണം പോലും ഇന്ത്യൻ സേനയെ ഇകഴ്ത്തുന്നതും അതിനേക്കാൾ അച്ചടക്കം ആർഎസ്എസിനാണ് എന്ന് സ്ഥാപിക്കാൻശ്രമിക്കുന്നതുമാണ്. അതിനെയാണോ പ്രധാനമന്ത്രി അനുകൂലിക്കുന്നത്എന്നറിഞ്ഞാൽ കൊള്ളാം.

Top