പൊതു സ്ഥലങ്ങളിലെ പുകവലി ; 4 ദിവസത്തിൽ പിഴ ചുമത്തിയത് 8, 214 പേർക്ക് !

smoke12345

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകവലിച്ചതിന് 8,214 പേര്‍ക്ക് പിഴ ഈടാക്കി പൊലീസ് സംഘം. നാലു ദിവസം നീണ്ടു നിന്ന പ്രത്യേക പരിശോധനയിലാണ് ഇത്രയധികം പേരില്‍ നിന്നും പിഴ ഈടാക്കിയത്. സൗത്ത് ഡല്‍ഹിയിലെ ഹോസ് ഖാസ്, ന്യൂഫ്രണ്ട്‌സ് കോളനി, ഗ്രേറ്റര്‍ കൈലാഷ്, ലജ്പത് നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

28 പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. കഴിഞ്ഞ ഡിസംബര്‍ 30, ജനുവരി 3,6,10 തീയതികളിലാണ് സംഘം പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് 8 മണിവരെ പരിശോധന നീണ്ടു നിന്നു.

തെക്കന്‍ ജില്ലയില്‍ നിന്ന് 2,755 പേര്‍ക്ക് പിഴ ചുമത്തപ്പെട്ടപ്പോള്‍, തെക്കു കിഴക്കന്‍ ജില്ലയില്‍ 5,459 പേര്‍ക്കാണ് പൊലീസ് പിഴ ചുമത്തിയത്. പിടിക്കപ്പെട്ടവരില്‍ നിന്നും പിഴയായി 200 രൂപയാണ് ഈടാക്കിയത്.

പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരം ഒരു ദൂഷ്യവശത്തെ കുറിച്ച് നേരത്തെ ചൂണ്ടികാണിച്ചിരുന്നു. ഇതിനെതിരെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരം നടപടിയിലേക്ക് പൊലീസ് സംഘം നീങ്ങിയത്. സിഗരറ്റ് വലി ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമെങ്കിലും പുക വലിക്കാത്തവര്‍ വിരളമാണ്.

പൊതുസ്ഥലത്ത് പുകവലിക്കുന്നത് കുറ്റകരമാണെന്നും പിഴ ഈടാക്കുമെന്നും നേരത്തെ തന്നെ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പലപ്പോഴും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ നടന്നത് ആദ്യത്തെ നടപടിയാണെന്നും അതേ സമയം, നിയമം ലംഘിച്ച് പുക വലിച്ചവരില്‍ നിന്നു മാത്രമാണ് പിഴ ഈടാക്കിയതെന്നും ഡല്‍ഹി സൗത്ത് ഈസ്റ്റ് ഡി.സി.പി ചിന്‍മോയി ബിസിവാള്‍ പറഞ്ഞു.

11.3 ശതമാനം പേരാണ് പുകവലിക്കുന്നത്, എന്നാല്‍ 88.7 ശതമാനം പേരും പുകവലിക്കാര്‍ കാരണം കഷ്ടപ്പെടുന്നവരാണ്. പുക വലിക്കുന്നവരേക്കാള്‍ ബുദ്ധിമുട്ട് അത് ശ്വസിക്കുന്നവര്‍ക്കാണ്. സെക്ഷന്‍ 4, COTPA പ്രകാരം പൊതുസ്ഥങ്ങളില്‍ നിന്ന് പുക വലിക്കുന്നത് കുറ്റകരമാണ്. അതേ സമയം പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉത്പന്നങ്ങള്‍ കൈവശം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സെക്ഷന്‍ 6 പ്രകാരം ക്രമിനല്‍ കുറ്റമാണെന്നും ഡിസിപി ബനിയ പറഞ്ഞു.

ഇത്തരം നടപടി ജനങ്ങളില്‍ പുതിയൊരു മാറ്റം കൊണ്ടു വരാന്‍ സാധിക്കുമെന്നും, അവരെ ബോധവത്ക്കരിക്കാന്‍ സാധിക്കുമെന്നും ഡല്‍ഹി സൗത്ത് ഡിസിപി ബനിയ അറിയിച്ചു. നാലു ദിവസത്തെ പരിശോധന ജനങ്ങളില്‍ പുകവലിക്കെതിരെയും, പുകവലി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരേയും ബോധവത്ക്കരണം നടത്താനും അതിന്റെ നിയമവശം മനസിലാക്കി കൊടുക്കാനും സാധിച്ചെന്ന് ഡിസിപി പറഞ്ഞു.

Top