പരിയാരത്ത് മെറിറ്റ് സീറ്റിലും സ്വാശ്രയ ഫീസ്: നിര്‍ധന വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

pariyaram medical college

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റിലെ എംബിബിഎസ് വിദ്യാര്‍ഥികളും സ്വാശ്രയ സീറ്റിലെ നിരക്കില്‍ ഫീസ് അടയ്ക്കണമെന്നു കോളജ് അധികൃതര്‍. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായ 2.5 ലക്ഷം രൂപയ്ക്കു പുറമേ ഇനി 2.35 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് ഉത്തരവ്. ഇതോടെ സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് ഏകീകരിക്കണമെന്ന രാജേന്ദ്രബാബു കമ്മിറ്റി ശുപാര്‍ശ പ്രകാരമാണു നടപടിയെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. പറഞ്ഞ ഫീസ് അടച്ചില്ലെങ്കില്‍ കോളജില്‍ നിന്നു പുറത്താക്കുമെന്നു വിദ്യാര്‍ഥികള്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു പുറത്ത്, മെറിറ്റ് സീറ്റില്‍ ഏറ്റവും കുറവു ഫീസ് വാങ്ങിയിരുന്നതു പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്ന കുട്ടികളില്‍ സാമ്പത്തിക ശേഷി കുറഞ്ഞവര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ കഴിഞ്ഞാല്‍ പരിയാരത്തിനാണു മുന്‍ഗണന നല്‍കുക.

കഴിഞ്ഞ അധ്യയന വര്‍ഷം എംബിബിഎസിനു ചേര്‍ന്ന് ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാകാറായ വിദ്യാര്‍ഥികളാണ് അധിക ഫീസ് നല്‍കേണ്ടി വരിക. കഴിഞ്ഞ അധ്യയന വര്‍ഷം പരിയാരത്തു സര്‍ക്കാര്‍ ക്വോട്ടയില്‍ എംബിബിഎസില്‍ പ്രതിവര്‍ഷം 2.5 ലക്ഷം രൂപയാണു നിശ്ചയിച്ചത്. മാനേജ്‌മെന്റ് ക്വോട്ടയില്‍ 10 ലക്ഷവും. അതിനെതിരെ മാനേജ്‌മെന്റ് ക്വോട്ടയിലെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു മാനേജ്‌മെന്റ് സീറ്റിലെ ഫീസ് 4.85 ലക്ഷമായി കുറച്ചു. അതിനെ തുടര്‍ന്നാണ്, എന്‍ആര്‍ഐ ക്വോട്ട ഒഴികെ മുഴുവന്‍ സീറ്റിലും ഫീസ് 4.85 ലക്ഷമായി ഏകീകരിക്കുന്നത്.

Top