ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ പാക്കിസ്ഥാനു തകര്‍പ്പന്‍ ജയം

അബുദാബി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയം.

ഒരു പന്ത് ശേഷിക്കെ രണ്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഷദാബ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനമാണു പാക്കിസ്ഥാനു വിജയമൊരുക്കിയത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കു നിശ്ചിത ഓവറില്‍ ഒന്പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്.

മികച്ച തുടക്കം ലഭിച്ചശേഷം ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 106/1 എന്ന നിലയില്‍നിന്ന് 124/9 എന്ന നിലയില്‍ ലങ്ക തകര്‍ന്നു.

ഫഹീം അഷ്റഫ് മൂന്നും ഹസന്‍ അലി രണ്ടും ഷദാബ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. ഗുണതിലകെ(51), സമരവിക്രമ(32) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ലങ്കന്‍ നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു തുടക്കം മുതല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. ഒരു ഘട്ടത്തില്‍ 55/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദും(28) മുഹമ്മദ് ഹഫീസും(14) ചേര്‍ന്നു വിജയത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ഇരുവരും പുറത്തായതോടെ പാക്കിസ്ഥാന്‍ വീണ്ടും തകര്‍ന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഷദാബ് ഖാന്‍ നടത്തിയ ബാറ്റിംഗ് പ്രകടനം പാക്കിസ്ഥാനു നേരിയ ജയം സമ്മാനിക്കുകയായിരുന്നു. ഷദാബ് 16 റണ്‍സുമായി പുറത്താകാതെ നിന്നു.

Top