വ്യവസായിയെ കമ്പനിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

SUICIDE

തിരുവനന്തപുരം: തൃശൂര്‍ സ്വദേശിയായ വ്യവസായിയെ തിരുവനന്തപുരം വേളിയിലെ വ്യവസായ എസ്റ്റേറ്റിലെ കമ്പനിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുരേഷ് ഇ പി(50)യെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്കുളം മംഗലത്തുകോണം ശിവക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു ഇയാള്‍.

എസ്റ്റേറ്റില്‍ മെറ്റാകെയര്‍ അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് ഇദ്ദേഹം. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വ്യവസായവകുപ്പിന്റെ ക്രൂരതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കുറിപ്പിലുള്ളതെന്നാണ് പൊലീസ് ഭാഷ്യം. വ്യവസായ വകുപ്പ് ഉടമസ്ഥാവകാശം നല്‍കിയ സ്ഥലം പാട്ടത്തിനാക്കി മാറ്റുകയും ഇതിനു 63 ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയും ചെയ്തതായി വ്യവസായികളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സുരേഷിന് ഈ പണം നല്‍കാനുള്ള കഴിവില്ലായിരുന്നു.

വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷമാണ്‌ അനിയന്‍ ഷാജികുമാറുമായി ചേര്‍ന്ന് വേളിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനി തുടങ്ങിയത്. എസ്റ്റേറ്റിനുള്ളിലെ പത്തു സെന്റിന്റെ ഉടമസ്ഥാവകാശവും ലഭിച്ചിരുന്നു. 2016ല്‍ കമ്പനി വിപുലീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. കൂടുതല്‍ പേരെ സഹ ഉടമകളാക്കുകയും ചെയ്തു. മെറ്റാകെയര്‍ എന്‍ജിനീയേഴ്‌സ് ആന്‍ഡ് പൗഡര്‍ കോട്ടേഴ്‌സ് എന്ന് പേരു മാറ്റി പുതിയ കമ്പനി തുടങ്ങാന്‍ ജില്ലാവ്യവസായ വകുപ്പില്‍ അപേക്ഷ നല്‍കി. ഇതിനു ഒരു വര്‍ഷമായി ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും അനുമതി ലഭിച്ചില്ലെന്നും വ്യവസായികളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.

സ്ഥലവില ഉയര്‍ന്നെന്നും ഒരു സെന്റിന് ആറരലക്ഷം രൂപ കണക്കാക്കി പത്തു സെന്റിന് 63 ലക്ഷം വ്യവസായ വകുപ്പിന് അടയ്ക്കണമെന്നും ജില്ലാ വ്യവസായ വകുപ്പില്‍ നിന്ന് സുരേഷിനെ അറിയിച്ചു. ഇല്ലെങ്കില്‍ സ്ഥലം വിട്ടുനല്‍കാനും അറിയിപ്പുണ്ടായി. ഇത് ഓഹരി ഉടമകളെ അറിയിക്കാന്‍ കഴിഞ്ഞദിവസം വൈകീട്ട് മൂന്നിന് കമ്പനിയില്‍ വിശദീകരണയോഗം വിളിച്ചിരുന്നു. മീറ്റിങ്ങിന് പങ്കെടുക്കാനെത്തിയവരാണ് കമ്പനിക്കുള്ളില്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top