മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് കപില്‍ മിശ്ര

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര രംഗത്ത്.

കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചു, പാര്‍ട്ടി സംഭാവന സംബന്ധിച്ച് തെറ്റായ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിച്ചിരിക്കുന്നത്.

മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് മിശ്ര ആരോപിച്ചു. ഇതേ കുറിച്ച് സിബിഐ അന്വേഷണം നടത്തണം. കടലാസ് കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപയാണ് കെജ്‌രിവാള്‍ സംഭാവനയായി വാങ്ങിയതെന്നും ഇതും അന്വേഷണ പരിധിയില്‍ വരണമെന്നും മിശ്ര ആവശ്യപ്പെട്ടു.

നേരത്തെ വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്ര പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Top