ജിയോ ഫോണിന്റെ ജിഎസ്ടി നിരക്ക് അറിയാന്‍ മറ്റ് ടെലികോം കമ്പനികള്‍

jio

കൊല്‍ക്കത്ത: മൊബൈല്‍ ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 12 ശതമാനമെന്ന ജിഎസ്ടി നികുതി റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 4 ജി ഫീച്ചര്‍ ഫോണുകള്‍ക്ക് ബാധകമാണോയെന്ന കാര്യത്തില്‍, കേന്ദ്ര ധനമന്ത്രാലയത്തോട് വ്യക്തത തേടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍.

1500 രൂപയുടെ റീഫണ്ടബിള്‍ നിരക്കില്‍ ഫോണ്‍ നല്‍കുന്നതിനാല്‍ ഫോണിന്റെ യഥാര്‍ത്ഥ വില പൂജ്യമാണെന്ന് ജിയോ അവകാശപ്പെടുന്ന സാഹചര്യത്തിലാണിത്.

പുതിയ 4ജി ഫീച്ചര്‍ഫോണിന്റെ പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയത്. ഇതിനകം തന്നെ സമ്മര്‍ദം അനുഭവിക്കുന്ന ടെലികോം വിപണിക്ക് ഇത് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

സൗജന്യ വോയ്‌സ് സേവനങ്ങളുമായെത്തുന്ന ജിയോ ഫോണിനായി 1,500 രൂപയാണ് നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം ഹാന്‍ഡ്‌സെറ്റ് തിരിച്ചുനല്‍കിയാല്‍ ഈ തുക തിരികെ നല്‍കപ്പെടും.

നികുതിയിളവിന് പുറമെ ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകള്‍ എന്നിവ ഒഴിവാക്കുന്നതിനും ഇത്തരം ഫിനാന്‍സിംഗ് പദ്ധതികള്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുമൊയെന്ന കാര്യത്തിലും ടെലികോം കമ്പനികള്‍ വ്യക്തത തേടിയേക്കും.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവയ്ക്ക് നിലവില്‍ ഇത്തരമൊരു സബ്‌സിഡി ഹാന്‍ഡ്‌സെറ്റ് പദ്ധതിയില്ല.

റീഫണ്ട് തുകയില്‍ ജിയോ ഫോണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നതിനാല്‍ ഇതൊരു വില്‍പ്പനയായി കണക്കാക്കാനാകില്ലെങ്കിലും ഹാന്‍ഡ്‌സെറ്റ് വാടകയായി കണക്കാവുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ഇതിന് ജിഎസ്ടി ബാധകമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് ബിഗ് 4 കണ്‍സള്‍ട്ടിംഗ് കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പറഞ്ഞു.

റീഫണ്ട് നിക്ഷേപം ജിഎസ്ടിക്ക് കീഴില്‍ വരുന്നില്ലെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരികെ നല്‍കുന്നില്ലെങ്കില്‍ വില്‍പ്പനയായി കണക്കാക്കി നികുതി ബാധകമാക്കേണ്ടതാണെന്ന് വിലയിരുത്തലുണ്ട്.

ഇത് ഉറപ്പുവരുത്താന്‍ ഫോണിന്റെ ഇറക്കുമതിക്കാര്‍ അടിസ്ഥാന കസ്റ്റംസ് തീരുവ, ഐജിഎസ്ടി എന്നിവ അടയ്ക്കണമെന്നാണ് ഉയര്‍ന്നുവരുന്ന നിര്‍ദേശം.

Top