‘അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കും’ മോദിക്ക് വിരമിച്ച ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ന്യൂഡല്‍ഹി: അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കും, വിമര്‍ശനം ഉന്നയിക്കുന്നവരെ ദേശസ്‌നേഹി, ദേശവിരുദ്ധന്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്ക് ഒതുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിരമിച്ച ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അയച്ച തുറന്ന കത്തിലാണ് ഈ പരാമര്‍ശം.

മുന്‍ സാംസ്‌കാരിക സെക്രട്ടറി ജവഹര്‍ സിര്‍കാര്‍, മുന്‍ വാര്‍ത്താ വിനിമയ സെക്രട്ടറി ഭാസ്‌കര്‍ ഗോസ്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ മുംബൈ പോലീസ് മേധാവി ജൂലിയോ റെബീറോ തുടങ്ങി വിരമിച്ച 65 ഉദ്യോഗസ്ഥരാണ് കത്തയച്ചത്.

സര്‍ക്കാര്‍ വിരുദ്ധര്‍ രാജ്യവിരുദ്ധരല്ലെന്നും മതപരമായ വേര്‍തിരിവുകളും കന്നുകാലി കശാപ്പ് വിവാദവും അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് രൂക്ഷമായ വര്‍ഗീയ വേര്‍തിരിവാണ് സര്‍ക്കാര്‍ കാണിച്ചത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് ആഘോഷ സമയത്ത് നല്‍കുന്ന വൈദ്യുതിയില്‍ പോലും വ്യത്യാസമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

കശാപ്പ് നിരോധിച്ചത് ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും ഇത് അവരുടെ ജീവനഉപാധികളെ ബാധിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Top