oommen chandy-delhi

oomman chandy

തിരുവനന്തപുരം: ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡല്‍ഹിയില്‍ പോകുന്ന വിവരം ഉമ്മന്‍ചാണ്ടി അറിയിച്ചത്.

രാഹുല്‍ജിയെ കണ്ട് 17ന് മടങ്ങുമെന്നും ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വളരെയേറെ വാര്‍ത്തകള്‍ വന്നത് പലതും വസ്തുതാവിരുദ്ധവും, ചിലത് അതിശയോക്തിപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും തന്നെ ഞാന്‍ പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങള്‍ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാന്‍ പറയും. ഇതായിരുന്നു എന്റെ അഭിപ്രായം. ഞാന്‍ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ല.

പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ട് ഉണ്ട്. അത് പുതിയതല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ താഴെ തട്ട് മുതല്‍ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാല്‍ മാത്രമേ ഇന്ന് പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കോണ്‍ഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ എല്ലാം ഞാന്‍ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനുവരി 15-ന് ഡൽഹിക്കുപോകും. അടുത്ത ദിവസം രാഹുൽജിയെ കണ്ട് 17-ന് മടങ്ങും. ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വളരെയേറെ വാർത്തകൾ വന്നിരുന്നു. അത് പലതും വസ്തുതാവിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും.

ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും തന്നെ ഞാൻ പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങൾ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാൻ പറയും. ഇതായിരുന്നു എന്റെ അഭിപ്രായം.

ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ട് ഉണ്ട്. അത് പുതിയതല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ താഴെ തട്ട് മുതൽ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാൽ മാത്രമേ ഇന്ന് പാർട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കോൺഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ എല്ലാം ഞാൻ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യാ രാജ്യവും കേരളവും മുന്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വിഭാഗിയത സൃഷ്ടിച്ചും ജനങ്ങളെ തമ്മിൽ അടിപ്പിച്ചും രാജ്യത്തിൻറെ ഏകതാ ബോധം തകർത്തും കറൻസി പിൻവലിക്കുവാനുള്ള ഏകപക്ഷിയമായ തീരുമാനത്തിലൂടെ ഇന്ത്യൻ സാന്പത്തിക രംഗം സ്തംഭിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്കും , അധികാരത്തിൽ കയറ്റിയ ജനങ്ങളെ പാടെ മറന്നു പ്രതിപക്ഷത്തിരുന്നു ഉയർത്തിയ ആവശ്യങ്ങൾ അവഗണിച്ചും കേരള ചരിത്രത്തിൽ ആദ്യമായി റേഷൻ വിതരണം സ്തംഭിപ്പിച്ചും ഭരിക്കുന്ന ശ്രീ പിണറായി വിജയനും എതിരെ ശക്തമായി പോരാടേണ്ട അവസരം പൂർണമായും വിനിയോഗിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കോൺഗ്രസ്സും യു.ഡി.എഫും ശക്തമാക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനു ഞാൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും.

Top