ഓഖി ദുരന്തം; സര്‍ക്കാറിനെ വിമര്‍ശിക്കുവാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് ബിഷപ്പ് . .

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസേപാക്യം.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായില്ലേ എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താവുന്ന സാഹചര്യമല്ല ഉള്ളത്, മുഖ്യമന്ത്രിയും മറ്റും പൂന്തുറയടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തതിന് അതിന്റേതായ കാരണങ്ങള്‍ ഉണ്ടായേക്കുമെന്നും ബിഷപ്പ് പറഞ്ഞു.

സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തീരദേശം സന്ദര്‍ശിക്കാത്തതെന്ന വിവരമാണ് ബിഷപ്പിന് ലഭിച്ചതെന്നാണ് സൂചന.

എന്നാല്‍ ദുരന്തപ്രദേശമായ വിഴിഞ്ഞത്ത് വൈകിട്ട് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.

തെറ്റായ വാര്‍ത്തകള്‍ നല്‍കി പ്രകോപനം സൃഷ്ടിക്കുന്നതിനെയും സൂസേപാക്യം ചോദ്യം ചെയ്തു.

സര്‍ക്കാറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം പിന്നീട് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആഴക്കടലില്‍ ബോട്ട് ഉപേക്ഷിച്ച് വരാന്‍ തയ്യാറാവാതെ ഭക്ഷണം ആവശ്യപ്പെടുന്നവരോട് ബോട്ട് നഷ്ടമായാല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് നല്ല കാര്യമാണെന്നും സൂസേപാക്യം പറഞ്ഞു.

ഓഖി വന്‍ നാശനഷ്ടം വിതച്ച തീരദേശ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന ബിഷപ്പ് ഇനിയും കണ്ടെത്താന്‍ പറ്റാത്തവര്‍ക്ക് വേണ്ടി സ്വയം രംഗത്തിറങ്ങിയ മത്സ്യതൊഴിലാളികളെയും അഭിനന്ദിച്ചു.

സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിമര്‍ശിച്ച വികാരിമാരും ബിഷപ്പ് സൂസേപാക്യത്തോടൊപ്പമുണ്ടായിരുന്നു.

Top