ആധാര്‍ ഇല്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ചില്ല ; പ്രസവിച്ചത് വരാന്തയില്‍

gurugram

ഗുഡ്ഗാവ്: ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് ആശുപത്രി വരാന്തയില്‍. ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിവരാന്തയില്‍ പ്രസവിക്കുകയായിരുന്നു.

മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്നി ഭര്‍ത്താവ് ബബ്ലുവിനോടൊപ്പം ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്.

ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ സ്‌കാനിംഗ് നടത്താന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് പുറത്തെ വരാന്തയില്‍ ഇരിക്കേണ്ടി വന്ന മുന്നി അവിടെത്തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

സംഭവത്തില്‍ ഡോക്ടറിനും നഴ്‌സിനും വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അശ്രദ്ധ വരുത്തിയതില്‍ ക്ഷമ ചോദിക്കുന്നെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ഗര്‍ഭിണിയായ ശേഷം മുന്നി പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും അതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്നാണ്‌ പറഞ്ഞതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. എന്നാല്‍, തങ്ങള്‍ക്ക് പരാതിയില്ലെന്നും ആധാര്‍ കാര്‍ഡ് കയ്യിലില്ലാത്തതിനാലാണ് പ്രശ്‌നങ്ങളുണ്ടായതെന്നുമുള്ള നിലപാടിലാണ് മുന്നിയും ബബ്ലുവും. അമ്മയും കുഞ്ഞും ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ മാതൃശിശു പരിചരണ വിഭാഗത്തിലാണ്.

Top