വെല്ലുവിളികളില്ല്, മിസൈൽ പരീക്ഷണങ്ങളില്ല; കിം ജോങ് അസുഖ ബാധിതനെന്ന് റിപ്പോർട്ട്

kim-jon-un

സിയോൾ: ഉത്തരകൊറിയ രണ്ട് മാസമായി മിസൈൽ പരീക്ഷണങ്ങൾ നടത്താത്തത് പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായതിനാലാണെന്ന് റിപ്പോർട്ട്.

കഴിഞ്ഞ 60 ദിവസമായി ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങളൊന്നും നടത്തിയിരുന്നില്ല.

കുറച്ചുദിവസങ്ങളായി കിം ജോങ് നേരിട്ട് പ്രസ്താവനകൾ നടത്തുന്നുമില്ല. അടുത്തിടെ പുറത്തുവന്ന ഉന്നിന്റെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ശരീര വണ്ണം വർധിച്ചിരിക്കുന്നതായും കാണാം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കിം ജോങ് ഉന്നിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നത്.

ന്യൂസ് ഡോട്ട് കോം വാർത്താപോർട്ടലാണ് സ്വകാര്യ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഹൃദ്രോഗവും പ്രമേഹവും രക്താതി സമ്മർദ്ദവും കിം ജോങ് ഉന്നിനെ അലട്ടുന്നുണ്ടെന്നാണ് വാർത്തകൾ.

വധഭീഷണി നിലനിൽക്കുന്നതിലുള്ള ഭയം മൂലം അദ്ദേഹം മാനസിക സമ്മർദ്ദത്തിനടിപ്പെട്ടതായും അമിതമായി ആഹാരം കഴിക്കുന്നതായും ദക്ഷിണകൊറിയൻ ചാരന്മാർ കഴിഞ്ഞയിടെ അവകാശപ്പെട്ടിരുന്നു.

പിതാവ് കിം ജോങ് ഇൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതോടെ 2011ലാണ് കിം ജോങ് ഉൻ ഉത്തരകൊറിയയുടെ ഭരണനേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ജൂലൈയിൽ രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Top