ശുചിമുറിയില്ല; കശ്മീരില്‍ 616 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം സര്‍ക്കാര്‍ തടഞ്ഞു

toilet

ശ്രീനഗര്‍: വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാത്തതിനാല്‍ 616 ഉദ്യോഗസ്ഥരുടെ ശമ്പളം സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ജമ്മുകശ്മീരിലെ കിഷ്ത്താര്‍ ജില്ലയിലാണ് സംഭവം. കിഷ്ത്താര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്‍ഗ്രസ് സിംഗ് റാണയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ജില്ലാ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍ ചന്ദയ്‌ലില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചന്ദയ്ലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലയില്‍ 616 ഉദ്യോഗസ്ഥരുടെ വീടുകളില്‍ ശൗചാലയം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ വീടുകളില്‍ ശൗചാലയം ഇല്ലെന്നുള്ളത് സര്‍ക്കാരിനു നാണക്കേടാണെന്നും പൊതുസമൂഹത്തിനു ഇതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ജീവിതരീതികളും മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയുന്ന മാതൃകയായിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ജമ്മുകശ്മീരില്‍ 71.95 ശതമാനം വീടുകളിലും ശൗചാലയം നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ട്. കിഷ്ത്താറില്‍ 57.23 ശതമാനം വീടുകളിലും ശുചിമുറി നിര്‍മ്മിച്ചു. ലേ, കാര്‍ഗില്‍ എന്നീ ജില്ലകളും സൗത്ത് കാശ്മീരിലെ ലഡാക്, ഷോപിയാന്‍ എന്നിവിടങ്ങളും ശ്രീനഗറും വെളിയിട വിസര്‍ജന വിമുക്ത കേന്ദ്രങ്ങളായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അനന്ദ്‌നാഗും പുല്‍വാമയും ഏപ്രില്‍ അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കും

Top