ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടേയും യുദ്ധസാമഗ്രികളുടേയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയായ ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടേയും യുദ്ധസാമഗ്രികളുടേയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അഞ്ചു വര്‍ഷമായി തുടരുന്ന സ്ഥിതിയില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

വിവിധ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണു സേനയിലുള്ളതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയുധശേഖരങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉണ്ടായിട്ടില്ല, ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധസാഹചര്യം നേരിടേണ്ടി വന്നാല്‍ അത് പ്രതിരോധിക്കാന്‍ സൈന്യത്തിന് സാധിച്ചേക്കില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2013ഓടെ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും, 15-20 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ പോരുന്ന ആയുധങ്ങള്‍ സൈന്യത്തിനില്ലെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ സിഎജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിലപാടും സര്‍ക്കാര്‍ എടുത്തില്ലെന്നു നിലവിലെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്രനേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒഎഫ്ബി(ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരില്‍നിന്ന് വാങ്ങുകയാണു പതിവ്.

എന്നാല്‍, 2009 ന് ശേഷം സൈന്യം മുന്‍കൈ എടുത്ത് വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16,500 കോടി രൂപ പ്ലാന്‍ 2013ല്‍ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു.

2019ഓടെ ഈ കുറവ് പരിഹരിക്കണമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസറ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ആരും ഇതുവരെ തയാറായിട്ടില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തിനു അയവുണ്ടാകാത്ത സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിനു വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്.

പ്രതിരോധ സേനയുടെ ആയുധശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സിഎജി പുറത്തു വിട്ടിരിക്കുന്നത്.

Top