ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശികലയെ മാറ്റാന്‍ ആര്‍ക്കും അധികാരമില്ല: എം തമ്പിദുരൈ

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശികലയെ മാറ്റാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ലോക്‌സഭ ഡപ്യൂട്ടി സ്പീക്കറും അണ്ണാ ഡിഎംകെ(അമ്മ) നേതാവുമായ എം. തമ്പിദുരൈ.

ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് പാര്‍ട്ടിയിലെ എല്ലാവരുടേയും തീരുമാനത്തോടെയാണ്. അത് തുടരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും തമ്പിദുരൈ അറിയിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയിലെ അവസാന വാക്ക് ആരുടേതെന്നു വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പളനിസാമിയാണെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

കോവിന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് ശശികലയുടെയും പളനിസാമിയുടെയും കൂട്ടായ തീരുമാന പ്രകാരമാണെന്ന തമ്പിദുരൈയുടെ പ്രസ്താവന പളനിസാമി പക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

പനീര്‍സെല്‍വം പക്ഷത്തുള്ള വസുദേവനല്ലൂര്‍ എംഎല്‍എ എ. മനോഹര്‍ വിശ്വാസ വോട്ടെടുപ്പില്‍ എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പണം നല്‍കാമെന്നു പറഞ്ഞു ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.

Top