ഇസ്ലാമാബാദ്: ബിൻലാദന്റെ പിൻഗാമിയും അൽക്വയ്ദയുടെ ഇപ്പോഴത്തെ മേധാവി അയ്മാൻ അൽ സവാഹിരി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണയിൽ കറാച്ചിയിലുണ്ടെന്ന് റിപ്പോർട്ട്. യുഎസ് വാർത്താ മാധ്യമമായ ന്യൂസ് വീക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2001 മുതൽ ഇയാൾ പാക്കിസ്ഥാന്റെ സംരക്ഷണയിലാണെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂസ്വീക്ക് റിപ്പോർട്ട് ചെയ്യുന്നത്.
അഫ്ഗാനിലെ യുഎസ് നടപടികളെ തുടർന്നാണ് ഇയാൾ പാക്കിസ്ഥാനിൽ അഭയം തേടിയത്.
സാവാഹിരിക്കു പുറമെ, ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനും പാക് സംരക്ഷണയിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പാക് സർക്കാരിലെ ഒരു മുതിർന്ന മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ വര്‍ഷം ഒബാമ ഭരണത്തിലിരിക്കെ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്ത് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍നിന്ന് സവാഹിരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സവാഹിരിയുടെ അഞ്ച് സുരക്ഷാഭടര്‍ കൊല്ലപ്പെട്ടെങ്കിലും സവാഹിരി രക്ഷപ്പെട്ടെന്ന് ഇവര്‍ പറയുന്നു.