വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകള്‍ക്ക് നിരോധനം പിന്‍വലിച്ചെന്ന വാര്‍ത്ത വ്യാജം

വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി.

ഖലീജ് ടൈംസ് ആണ് നിരോധനം പിന്‍വലിച്ചെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതല്‍ ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയാള മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്. വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടിആര്‍എ വക്താവ് വ്യക്തമാക്കി.

ഇന്റര്‍നെറ്റ് വോയ്സ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമത്തില്‍ യാതൊരുമാറ്റവും വന്നിട്ടില്ലെന്നും സംഭവിച്ചത് സാങ്കേതിക തകരാറാകാനാണ് സാധ്യതയെന്നും ടിആര്‍എ അറിയിച്ചു.

എത്തിസലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് നിലവില്‍ യുഎഇയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്വര്‍ക്കും നല്‍കുന്നത്. ഇതില്‍ രണ്ടിലും വാട്സ്ആപ്പ് കോളിന് കഴിയുന്നുണ്ടെന്നാണ് പ്രവാസികള്‍ പറഞ്ഞത്. അല്‍പ്പം വ്യക്തത കുറവോടെ ആണെങ്കിലും പലര്‍ക്കും സംസാരിക്കാന്‍ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട്.

അതേസമയം, ഇപ്പോള്‍ യുഎഇ ഉപയോക്താക്കള്‍ക്ക് വീഡിയോ, വോയിസ് കോള്‍ സംവിധാനങ്ങള്‍ ലഭ്യമല്ല.

Top