narendra modi speech election campaign jalandar

ജലന്ധര്‍: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുവിലകൊടുത്തും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ജലന്ധറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വര്‍ഷം ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണു പഞ്ചാബിനു താല്‍പ്പര്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാദല്‍ വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാനും പാര്‍ട്ടികള്‍ മാറാനും അദ്ദേഹം തയാറായില്ല. ഹിന്ദു സിഖ് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഐക്യത്തിനായി പ്രവര്‍ത്തിച്ചയാളാണു പ്രകാശ് സിങ് ബാദല്‍. പാവപ്പെട്ടവരും കര്‍ഷകരും ഗ്രാമങ്ങളുമാണ് ബാദല്‍ സാഹബിനു പ്രധാനം. വിളനശിച്ച കര്‍ഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളും ബാദല്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

പഞ്ചാബ് വിശുദ്ധരുടെ നാടാണ്. ത്യാഗങ്ങളുടെയും സ്‌നേഹത്തിന്റെയും നാടാണ്. സംസ്ഥാനത്തെ കര്‍ഷകര്‍ എല്ലാവര്‍ക്കും വേണ്ടി ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. സംസ്ഥാനത്തുനിന്നുള്ള സൈനികര്‍ രാജ്യത്തെ സംരക്ഷിക്കുന്നു. പഞ്ചാബിന് പുതിയ ശക്തി പ്രദാനം ചെയ്യാന്‍ തിരഞ്ഞെടുപ്പിനാകും. സ്വാര്‍ഥ താല്‍പ്പര്യവും കൃത്യമായ ചര്‍ച്ചകളില്ലായ്മയും മൂലം ചിലയാളുകള്‍ പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചാബിലെ യുവത്വത്തെക്കുറിച്ച് അനാവശ്യമായ കാര്യങ്ങള്‍ എന്തിനാണ് ചിലയാളുകള്‍ പറയുന്നത്. അതു രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടിയാണോ. അവ ശരിയല്ല.

2012ല്‍ തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടതാണ്. പഞ്ചാബിലെ ജനങ്ങളെ വിലകുറച്ചുകാണാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച സൈനികരുടെ പ്രധാന ആവശ്യമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി വര്‍ഷങ്ങളായി പരിഗണിക്കാതെ കിടക്കുകയായിരുന്നു. 10,000 കോടി കൊടുക്കാനുള്ളതിന് 6,000 കോടി രൂപ ഇപ്പോള്‍ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്.

ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോള്‍ പഞ്ചാബില്‍ എല്ലാവരും അത് ആഘോഷിച്ചു.

എന്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിക്കെതിരെയാണ് പോരാടുന്നത്. അഴിമതിയെ നേരിടാന്‍ ശക്തമായ നടപടികളാണ് എടുക്കുന്നത്. അഴിമതിയെ തുടച്ചുനീക്കാന്‍ പഞ്ചാബിലെ ജനങ്ങളുടെ പിന്തുണ തേടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top