ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

gang rape

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 25 കാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.

മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം സ്ത്രീയ്ക്കുനേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി മുസഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച അക്രമികള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്ത്രീയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും പോലീസ് പറഞ്ഞു. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച ദമ്പതികളാണ് അക്രമത്തിന് ഇരയായത്.

കാറില്‍ ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയത്. കാറില്‍ ഇവരെ പിന്തുടര്‍ന്ന നാലംഗ സംഘം വഴിയില്‍ തടഞ്ഞ് അക്രമിച്ചു. മോട്ടോര്‍സൈക്കിളില്‍ നിന്ന് തള്ളിയിട്ടശേഷം സമീപത്തെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് ദമ്പതികളെ അക്രമിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് ഇരയായ ദമ്പതികളെ നാട്ടുകാരാണ് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.

Top