യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ കൊലപാതകം;കണ്ണൂരിൽ ഹർത്താൽ തുടങ്ങി

shuhaibb

കണ്ണൂര്‍: മട്ടന്നൂരിനു സമീപം എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു.മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11.30നാണു സംഭവം. സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഇവര്‍ക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്.

മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Top