കടക്ക് പുറത്തും, മറ്റേപ്പണിയുമൊന്നും മറന്നിട്ടില്ല , സി.പി.എം സംസ്‌ക്കാരം പഠിപ്പിക്കേണ്ട; മുരളീധരന്‍

K muraleedharan

തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബല്‍റാം എംഎല്‍എയെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ സി.പി.എമ്മിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ്സിനെ സംസ്‌കാരം പഠിപ്പിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ലെന്നും, ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടതിന്റെ ജാള്യതയും, ഭരണപരാജയത്തിന്റെ നഗ്‌നതയും അക്രമം കൊണ്ട് മറയ്ക്കാമെന്നാണ് സി.പി.എമ്മിന്റെ വിചാരമെങ്കില്‍ പ്രതിരോധത്തിന്റെ കോട്ടകള്‍ കെട്ടി ബല്‍റാമിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ക്കറിയാമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

‘പിതൃശൂന്യനും’,’നികൃഷ്ട ജീവി’യും,’പരനാറി’യും, ‘കടക്ക് പുറത്തും’,’മറ്റേപ്പണി’ യുമൊന്നും കേരളം മറന്നിട്ടില്ലെന്നും മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പൊസ്റ്റിന്റെ പൂര്‍ണരൂപം;

വര്‍ത്തമാന കാലഘട്ടത്തില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടുത്ത ആശയ ദാരിദ്ര്യം..
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വി.ടി ബല്‍റാമിന് എതിരായുള്ള നീചമായ പരാക്രമങ്ങള്‍…
ഇതിനെ ശക്തമായി അപലപിക്കുന്നു…

നിയമസഭയിലെ മിടുക്കരായ യുവ എം.എല്‍.എ മാരില്‍ ഒരാളാണ് വി.ടി.ബല്‍റാം…
അഭിപ്രായങ്ങള്‍ ധീരമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനും, അതിനോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം പൊതു സമൂഹത്തിനുമുണ്ട്…
കാരണം ബല്‍റാം അഭിപ്രായ സ്വാതന്ത്ര്യമുള്ള കോണ്‍ഗ്രസ്സുകാരനാണ്. അദ്ദേഹത്തെ തിരുത്തുവാനുള്ള അധികാരവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്കുണ്ട്…
AKG യ്ക്ക് എതിരെയുള്ള പരാമര്‍ശം വേണ്ടിയിരുന്നില്ല എന്ന് ഒരു ജ്യേഷ്ഠന്റെ അവകാശത്തോട് കൂടി ഞാനത് പറയുകയും ചെയ്തു…
പക്ഷെ അതിന്റെ പേരില്‍ ബല്‍റാമിനെ പിച്ചിച്ചീന്താമെന്നും മാപ്പ് പറയിപ്പിക്കാമെന്നും ഒരു മാര്‍ക്‌സിസ്റ്റുകാരനും വ്യാമോഹിക്കേണ്ട….

കോണ്‍ഗ്രസ്സിനെ സംസ്‌കാരം പഠിപ്പിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല…
ജീവിച്ചിരിക്കുന്നവരും, അല്ലാത്തതുമായ കോണ്‍ഗ്രസ്സ് നേതാക്കന്‍മാരെപ്പറ്റി നിങ്ങള്‍ നടത്തിയിട്ടുള്ള സംസ്‌കാരശൂന്യമായ പ്രസ്താവനകള്‍ കേരളം മറന്നിട്ടില്ല…
ശ്രീനാരായണ ഗുരു മുതല്‍ ക്രിസ്തുവിനെ വരെ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും കുരിശിലേറ്റിയവരാണ് നിങ്ങള്‍…
ഗാന്ധി മുതല്‍ നെഹ്രു കുടുംബത്തെ വരെ സംസ്‌കാര ശൂന്യത കൊണ്ട് അടച്ചാക്ഷേപിച്ചവരാണ് നിങ്ങള്‍…
രാഷ്ട്രീയ സദാചാരത്തിന്റെ സര്‍വ്വ സീമകളും ലംഘിച്ച് കോണ്‍ഗ്രസ്സ് നേതാക്കന്‍മാരേയും അവരുടെ കുടുംബങ്ങളേയും ക്രൂരമായി വ്യക്തിഹത്യ നടത്തിയവരാണ് നിങ്ങള്‍…
ഒരു പുരുഷായുസ്സ് മുഴുവന്‍ ശ്രീ. കെ.കരുണാകരനേയും കുടുംബത്തേയും പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ട് വേട്ടയാടിയവരാണ് നിങ്ങള്‍…
അന്ധമായ കോണ്‍ഗ്രസ്സ് വിരോധം മൂത്ത് സംഘിസത്തിന് വെള്ളവും വളവുമൊഴിച്ചവരാണ് നിങ്ങള്‍…

മുത്തച്ഛന്റെ പ്രായമുള്ള വി.എസി നെ പിതൃശൂന്യന്‍ എന്ന് വിളിച്ച് ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രഖ്യാപിച്ച യുവ നേതാവിനെ എം.എല്‍.എ യാക്കിയ പാര്‍ട്ടിയാണ് ബല്‍റാമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്..
‘പിതൃശൂന്യനും’,
‘നികൃഷ്ട ജീവി’യും,
‘പരനാറി’യും,
‘കടക്ക് പുറത്തും’
‘മറ്റേപ്പണി’ യുമൊന്നും കേരളം മറന്നിട്ടില്ല.

ഇവരാണ് കോണ്‍ഗ്രസ്സിനെ സംസ്‌കാരം പഠിപ്പിക്കുന്നത്.
ചരിത്രത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ബല്‍റാം ചെയ്തിട്ടുള്ളത്. അത് ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ…
നിങ്ങള്‍ക്കത് ആശയപരമായി നേരിടാം. അതിന് പകരം എം.എല്‍.എ ഓഫീസ് അടിച്ച് തകര്‍ത്തും, കല്ലെറിഞ്ഞും, ചീമുട്ടയെറിഞ്ഞും, അസഭ്യവര്‍ഷം നടത്തിയും നേരിടുന്നത് ശുദ്ധ ഫാസിസമാണ്….
രാഷ്ട്രീയ ഫാസിസം…
അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള സംഘപരിവാര്‍ ഫാസിസത്തിന്റെ വികൃതമായ മറ്റൊരു മുഖമാണിത്…

ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടതിന്റെ ജാള്യതയും
ഭരണപരാജയത്തിന്റെ നഗ്‌നതയും
അക്രമം കൊണ്ട് മറയ്ക്കാമെന്നാണ് സി.പി.എമ്മിന്റെ വിചാരമെങ്കില്‍ പ്രതിരോധത്തിന്റെ കോട്ടകള്‍ കെട്ടി ബല്‍റാമിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ക്കറിയാം….
കോണ്‍ഗ്രസ്സിനെതിരെ ചാരിത്ര്യ പ്രസംഗം നടത്തുന്ന സഖാക്കള്‍ക്കും മുന്‍ഗാമികള്‍ക്കും വാസവദത്തയുടെ മുഖമാണുള്ളത്.അതു മറക്കണ്ട…

Top