യോഗം ബഹിഷ്‌കരിക്കാന്‍ വിശ്വാസ്യയോഗ്യമായ കാരണം കണ്ടെത്തണമായിരുന്നു ;കെകെ രാഗേഷ്‌

കണ്ണൂര്‍: സമാധാനയോഗം ബഹിഷ്‌കരിക്കാന്‍ കുറച്ചുകൂടി വിശ്വാസ്യയോഗ്യമായ കാരണം യുഡിഎഫ് നേതൃത്വം കണ്ടെത്തണമായിരുന്നുവെന്ന് എംപി കെകെ രാഗേഷ്. മുന്‍കൂട്ടി തീരുമാനിച്ച് ബാലിശമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ജില്ലയിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചതെന്നും രാഗേഷ് പ്രതികരിച്ചു.

രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സിപിഐഎം എംപിയായ തന്നെ ഡയസില്‍ ഇരുത്തിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് ജനപ്രതിനിധികള്‍ക്ക് സമാധാനയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ജനപ്രതിനിധിയായ ഒരാള്‍ സമാധാനശ്രമങ്ങളോട് സഹകരിക്കുകയല്ലേ വേണ്ടത്? എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും സാധാരണ വേദിയില്‍ തന്നെ ഇരിപ്പിടം നല്‍കുകയാണ് പതിവെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമാധാനയോഗം ബഹിഷ്‌കരിക്കാൻ കുറച്ചുകൂടി വിശ്വാസ്യയോഗ്യമായ കാരണം യുഡിഎഫ് നേതൃത്വം കണ്ടെത്തണമായിരുന്നു. മുൻകൂട്ടി തീരുമാനിച്ച് ബാലിശമായ കാരണങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചത്. രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് ജനപ്രതിനിധികൾക്ക് സമാധാനയോഗത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ജനപ്രതിനിധിയായ ഒരാൾ സമാധാനശ്രമങ്ങളോട് സഹകരിക്കുകയല്ലേ വേണ്ടത്? എം.പി.മാർക്കും എം.എൽ.എ.മാർക്കും സാധാരണ വേദിയിൽ തന്നെ ഇരിപ്പിടം നൽകുകയാണ് പതിവ്. കോൺഗ്രസ്സിന്റെ ഏതെങ്കിലും എം.പി.മാരോ എം.എൽ.എ.മാരോ പങ്കെടുത്തിരുന്നുവെങ്കിൽ വേദിയിൽ നൽകുന്ന ഇരിപ്പിടം വേണ്ടെന്ന് വെക്കുമായിരുന്നോ? 2016 ൽ എ കെ ബാലൻ മിനിസ്റ്റർ പങ്കെടുത്ത സമാധാന യോഗത്തിൽ കെ സി ജോസഫ് ഉൾപ്പെടെയുള്ള എം എൽ എ മാർ വേദിയിലായിരുന്നില്ലേ ഇരുന്നത്? ജനപ്രതിനിധി യോഗത്തിൽ പങ്കെടുത്താൽ സമാധാന ഭംഗമുണ്ടാകുമോ?

മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് നാലുപേരും കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് മൂന്നുപേരും സിപിഐ(എം)നെ പ്രതിനിധീകരിച്ച് ഞാൻ ഉൾപ്പെടെ മൂന്നുപേരുമാണ് ആ യോഗത്തിൽ പങ്കെടുത്തത്. ബാലിശമായ കാരണമുന്നയിച്ച് സമാധാനയോഗം ബഹിഷ്‌കരിച്ചതിന്റെ പിന്നിൽ തരംതാണ രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും സഹകരിക്കുന്നതിനു പകരം കൊലപാതകത്തെ ആഘോഷിക്കുകയാണ് കോൺഗ്രസ്സ്, ലീഗ് നേതാക്കൾ ചെയ്തത്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

Top