ജാഗ്രത! മലയാളികളുള്‍പ്പെടെ ഇരുപതിലേറെ ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് മടങ്ങിവരുന്നു

ന്യൂഡല്‍ഹി: സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ ഐ.എസ് ഭീകരര്‍ നാട്ടിലേക്കു മടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചു.

ഇതില്‍ 12 പേര്‍ മലയാളികളാണെന്നാണ് പ്രാഥമിക വിവരം.

ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത് വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ്.

തുര്‍ക്കിയില്‍ നിന്നാണ് ഇവരില്‍ പലരും രാജ്യത്തേക്ക് മടങ്ങിയിരിക്കുന്നതെന്നാണ് സൂചന. വ്യാജ പാസ്പോര്‍ട്ടുകളാണ് മിക്കവരും ഉപയോഗിച്ചിരിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് മടങ്ങിയതായി കരുതുന്ന 12 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഇതിനോടകം തന്നെ സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്.

ഇതില്‍ 11 പേര്‍ കണ്ണൂര്‍, കാസര്‍കോട് ഭാഗത്തുള്ളവരും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.

ഐ.എസിനുവേണ്ടി യുദ്ധം ചെയ്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.

97 ഇന്ത്യക്കാരാണ് ബെഹ്റൈന്‍ മൊഡ്യൂള്‍ വഴി ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ 67 പേര്‍ സിറിയയിലെ യുദ്ധമേഖലയിലേക്കാണുപോയത്.

എന്നാല്‍ 15 പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളായ ഷമീര്‍, മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി എ.വി. ഷഹനാസ്, മുണ്ടേരി സ്വദേശി മുഹമ്മദ് ഷെജില്‍, വളപട്ടണം സ്വദേശികളായ റിഷാദ്, അസ്‌ക്കറലി എന്നിവരുടെ മരണം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top