മോദിയുടെ ഊരാ കുരുക്കിൽ കുടുങ്ങി ദാവൂദ്, സ്വത്തുക്കൾ മുഴുവൻ ബ്രിട്ടൻ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ നീക്കത്തില്‍ അടിതെറ്റി വീണ് ദാവൂദ് ഇബ്രാഹിം.

മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ദാവൂദിന് അഭയം നല്‍കിയ പാക്കിസ്ഥാനും കനത്ത പ്രഹരമായി ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ബ്രിട്ടന്റെ നടപടി.

ദാവൂദ് ഇബ്രാഹിമിന്റെ ബ്രിട്ടനിലെ മുഴുവന്‍ സ്വത്തുക്കളും ഇന്ത്യയുടെ ആവശ്യപ്രകാരം പിടിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ദാവൂദിനെ സംബന്ധിച്ച് അയാളുടെ ‘ചങ്കിലാണ്’ പ്രഹരിച്ചിരിക്കുന്നത്.

വാര്‍വിക്ക് ഷൈറിലെ ആഢംബര ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

2015 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മിഡ്‌ലാന്‍ഡില്‍ സന്ദര്‍ശനം നടത്തി ദാവൂദിന്റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാമ്പത്തിക-സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു.കെ.ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.

ഇതില്‍ ദാവൂദിന്റെ മൂന്ന് പാക്കിസ്ഥാന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കറാച്ചിയിലെ നൂര്‍ബാദിലുള്ള പലാടിലാല്‍ ബംഗ്ലാവിന്റേയും കറാച്ചിയിലെ തന്നെ സൗദി പള്ളിക്ക് സമീപമുള്ള വൈറ്റ് ഹൗസ് എന്ന പേരിലുള്ള വസതിയുടേയും വിലാസങ്ങളാണ് മറ്റുള്ളവ.

ദാവൂദിനെതിരായ നീക്കം തടയാന്‍ പാക്കിസ്ഥാന്‍ രഹസ്യമായ ചില ‘ഇടപെടലുകള്‍’ നടത്തിയെങ്കിലും രൂക്ഷമായിരുന്നു ബ്രിട്ടന്റെ മറുപടി എന്നാണ് പുറത്തു വരുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ട് അവസാനഘട്ടത്തില്‍ ദാവൂദിനെ പൂട്ടിയത്.

നേരത്തെ ഗള്‍ഫിലെ ദാവൂദിന്റെ സ്വത്തുക്കളും ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ട് കെട്ടിയിരുന്നു.

ഭീകരവാദത്തിന് ചുക്കാന്‍ പിടിക്കുന്ന ദാവൂദ് ഉള്‍പ്പെടെയുള്ളവരെ പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ കടന്ന് ചെന്ന് ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്ക് പട്ടാളത്തിന്റെ സംരക്ഷണയിലാണ് ഇവര്‍ ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍

Top