പ്രധാനമന്ത്രിയുടെ മോഡി ആപ്പില്‍ നിന്നും ഉപയോക്താക്കളുടെ വിവരം ചോര്‍ന്നതായി വെളിപ്പെടുത്തല്‍

modiapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന് സൂചന. ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എല്ലിയോട്ട് അല്‍ഡേഴ്‌സനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ മോഡി ആപ്പില്‍ നിന്നാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് നല്‍കുന്നുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്സന്‍ വെളിപ്പെടുത്തിയത്.ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്സന്‍ പങ്കുവെച്ചിട്ടുണ്ട്.

ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാണ്,നെറ്റ് വര്‍ക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം,പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ഡേഴ്സന്‍ പറയുന്നു.

വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. തന്റെ ട്വീറ്റ് കണ്ട മോഡി ആപ്പ് ഡെവലപ്പര്‍മാര്‍ താനുമായി ചര്‍ച്ച നടത്തിയെന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും അല്‍ഡേഴ്സന്‍ പിന്നീട് ട്വീറ്റ് ചെയ്തു.

മൊബൈല്‍ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അല്‍ഡേഴ്സന്‍ പറയുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപഭോക്തക്കളുടെ സമ്മതം ആവശ്യമാണെന്നും അത് തീരുമാനിക്കാനുള്ള സൗകര്യം അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രവുമല്ല ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ നിബന്ധനകള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top