കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; ബിജെപിക്കെതിരെ രജനികാന്ത്

rajanikanth

ചെന്നൈ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു.

ലോക്‌സഭയില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും. കമല്‍ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനി പറഞ്ഞു.

കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തില്‍ കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി പരിഹാരമുണ്ടാക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും രജനീകാന്ത് പറഞ്ഞു.

കര്‍ണാടകയിലെ ബിജെപിയുടെ കാട്ടികൂട്ടലുകളെ പരിഹസിച്ച് പ്രകാശ് രാജും രംഗത്തെത്തിയിരുന്നു.’കര്‍ണാടക കാവി അണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും. കളി തുടങ്ങും മുന്‍പെ കളി അവസാനിച്ചു. ’56 ന് 55′ മണിക്കൂര്‍ പോലും പിടിച്ച് നില്‍ക്കാനായില്ല. അതൊക്കെ മറന്നേക്കൂ. തമാശയ്ക്കപ്പുറം വരാനിരിക്കുന്ന ചെളി പുരണ്ട രാഷ്ട്രീയത്തിന് തയ്യാറെടുക്കൂ… എന്നും നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും’. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വീണതിന് പിന്നാലെ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

Top