mm mani munnar vs achuthanandan

തിരുവനന്തപുരം: എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിഎസ് അച്യുതാനന്ദന്‍. കയ്യേറ്റക്കാരെ ന്യായീകരിക്കുന്നതും സ്ത്രീവിരുദ്ധമായി സംസാരിക്കുക എന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്ന് വിഎസ് വ്യക്തമാക്കി. അവകാശത്തിനായി പോരാടിയവരെയാണ് മണി അവഹേളിച്ചതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. അത്തരം നിലപാട് ആരെടുത്താലും സിപിഎമ്മിന് അതിനെ ന്യായീകരിക്കാനാവില്ല. കയ്യേറ്റമൊഴിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന സബ് കളക്ടര്‍ക്കെതിരായ മണിയുടെ നിലപാടിനോട് യോജിപ്പില്ല. സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മണിയെ തള്ളി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരാമര്‍ശത്തിനെതിരെ സി.പി.എം വനിതാ നേതാക്കളും പ്രതിഷേധമറിയിച്ചു. സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ഇത് ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിമാരെ അപമാനിക്കുന്ന പരാമര്‍ശം ശരിയായില്ലെന്ന് പി.കെ ശ്രീമതി എം.പിയും പ്രതികരിച്ചു. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി നല്ലതല്ലെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികളും മണിക്കെതിരെ രൂക്ഷമായി പ്രതിഷേധവുമായി രംഗത്തെത്തി. മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് എം.കെ മൂനീര്‍ എം.എല്‍.എയും പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

Top