പളനി സാമിക്ക് വോട്ട് ചെയ്യാന്‍ ശശികല 6 കോടിയുടെ സ്വര്‍ണം നല്‍കിയെന്ന് എംഎല്‍എമാര്‍

ചെന്നൈ: എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികല കോഴ നല്‍കിയെന്ന് എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍.

സൂളൂര്‍ എംഎല്‍എ ആര്‍.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്.ശരവണന്‍ എന്നിവരാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണു എംഎല്‍എമാരുടെ തുറന്നുപറച്ചില്‍.

എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എംഎല്‍എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ ക്യാമറയില്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാഡിഎംകെ ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ചവരാണ്.

എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എംഎല്‍എയാണു ശരവണന്‍. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എംഎല്‍എമാര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്‌തെന്നു ശരവണന്‍ സമ്മതിക്കുന്നു.

‘ശശികല സംഘം ആറു കോടി വീതമാണ് എംഎല്‍എമാര്‍ക്കു നല്‍കിയത്. പിന്നീട് ഇതിനു തുല്യമായ സ്വര്‍ണം നല്‍കി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നും പനീര്‍സെല്‍വം പറഞ്ഞു. കൂവത്തൂര്‍ റിസോര്‍ട്ടില്‍ മദ്യം സുലഭമായി ഒഴുകി’ യെന്നും ശരവണന്‍ പറയുന്നു.

Top