ശബരിയുടെ കൈപിടിച്ച് മഴയൊക്കെ കൊണ്ട് നനഞ്ഞ് നടന്നോളൂ . . പക്ഷേ, ബോറാക്കരുത്

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് എംഎല്‍എ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള പ്രണയം രാഷ്ട്രീയ-ഉദ്യോഗസ്ഥമേഖലയെ അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു.

പ്രണയ വാര്‍ത്ത ഉയരുംമുന്‍പ് വിവാഹ തീരുമാനം പുറത്ത് വിട്ട് ഗോസിപ്പുകാരുടെ ‘സ്വപ്നങ്ങളും’ ഇരുവരും തകര്‍ത്തു.

തങ്ങളുടെ മേഖലകളില്‍ ഇതിനകം തന്നെ കഴിവ് തെളിയിച്ചവരാണ് ശബരിയും ദിവ്യയും.

ദിവ്യ ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കുന്നതില്‍ നെറ്റി ചുളിക്കുന്ന ഐ എ എസുകാര്‍ പോലുമുണ്ട്. കോണ്‍ഗ്രസ്സ് എം എല്‍ എ യുടെ ഭാര്യ എന്ന രീതിയില്‍ ഭാവിയില്‍ ദിവ്യ എടുക്കുന്ന തീരുമാനങ്ങളെ എതിര്‍വിഭാഗം വീക്ഷിക്കുമോ എന്നതാണ് ഇവരുടെ ആശങ്ക. നല്ല പോസ്റ്റിങ്ങ് ലഭിക്കാനും ഈ രാഷ്ട്രീയ ‘ബന്ധം’ തടസ്സമാകില്ലേ എന്നതാണ് മറ്റൊരു ചോദ്യം.

എന്നാല്‍ കഴിവുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം നിയമിച്ച ചരിത്രമുള്ള കേരളത്തില്‍ ഈ ആശങ്കക്ക് വകയില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.

എംഎല്‍എമാര്‍ക്കിടയിലാകട്ടെ ശബരിക്ക് ‘ലോട്ടറി ‘യടിച്ചതായാണ് കമന്റ്.

രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടി നേരിട്ടാല്‍ പോലും തിരിച്ചടി ദാമ്പത്യ ജീവിതത്തിലുണ്ടാവില്ലെന്ന ഒരു ഉറപ്പ്.

ഇനിയും മുപ്പത് വര്‍ഷത്തിലധികം സര്‍വ്വീസ് അവശേഷിക്കുന്ന ദിവ്യയെ സംബന്ധിച്ച് ചീഫ് സെക്രട്ടറി പദത്തില്‍ വരെ എത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ശബരിക്കാണെങ്കില്‍ ഭാഗ്യം കടാക്ഷിച്ചാല്‍ മന്ത്രി വരെയുമാകാം.

ആളുകളോട് പെരുമാറുന്ന കാര്യത്തില്‍ വളരെ മാന്യത പുലര്‍ത്തുന്ന ഇരുവരും തങ്ങളുടെ പ്രണയവും വിവാഹ തീരുമാനവും പുറത്ത് വിട്ടതിനെ പോലും കയ്യടിച്ചാണ് എല്ലാവരും പോത്സാഹിപ്പിച്ചത്.

എന്നാല്‍ പ്രണയത്തെ തങ്ങളുടെ പദവികള്‍ മറന്ന് ‘പബ്ലിസിറ്റിക്ക് ‘വേണ്ടി ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് തോന്നുന്ന രൂപത്തിലുള്ള സംശയങ്ങളും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

തന്റെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മതിലുകള്‍ എന്ന സിനിമയിലെ രംഗങ്ങളാണ് ശബരിയുടെ മനസിലേക്ക് ഓടിയെത്തുക. ശബ്ദം കൊണ്ട് പ്രണയിച്ച നാരായണിയെയും ബഷീറിനെയും പോലെ ഫോണിലൂടെ പരസ്പരം പ്രണയിക്കുന്ന രണ്ട് യുവമിഥുനങ്ങള്‍. സോഷ്യല്‍ മീഡിയ തങ്ങളുടെ പ്രണയത്തിനു നല്‍കിയ പിന്തുണ ഞെട്ടിച്ചു കളഞ്ഞെന്നാണ് ഇരുവരുടെയും അഭിപ്രായം. എംഎല്‍എയുടെ ഔദ്യോഗിക നമ്പരില്‍ വാട്ട്‌സ്ആപ്പ് ഇല്ലാത്തതാണ് ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചത്.

ഔദ്യോഗിക വിവരം എംഎല്‍എയ്ക്ക് അയയ്‌ക്കേണ്ടി വന്നപ്പോഴാണ് എംഎല്‍എയ്ക്ക് വാട്ട്‌സ്ആപ്പ് ഇല്ലെന്ന് ദിവ്യയ്ക്ക് മനസിലായതത്രേ. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ശബരി തന്റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പര്‍ സബ് കളക്ടര്‍ക്ക് കൈമാറി. അതിനുശേഷം തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് ദിവ്യ പറയുന്നു. പുസ്തകങ്ങള്‍, സംഗീതം അങ്ങനെ സ്വകാര്യമായ ഇഷ്ടങ്ങളും ആശയങ്ങളുമൊക്കെ പങ്കുവച്ചു. പലതിലും കണ്ട സമാനകളാണ് തങ്ങളെ പരസ്പരം അടുപ്പിച്ചതും വിവാഹമെന്ന തീരുമാനത്തിലേക്കെത്തിച്ചതെന്നും ദിവ്യ പറയുന്നു.

വിവാഹശേഷം മുന്‍കൂട്ടി തീരുമാനിച്ച കുറേ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. പിന്നെ പ്രധാനപ്പെട്ട മറ്റൊന്ന് ഒന്നിച്ചൊരു പുസ്തകമെഴുതണമെന്നതാണ്. അത് എന്തിനെക്കുറിച്ചാകുമെന്നൊന്നും തീരുമാനിച്ചിട്ടില്ല. പിന്നെ ശബരിയുടെ കൈപിടിച്ച് മഴ നനഞ്ഞ് നടക്കണം. ഇതൊക്കെയാണ് തങ്ങളുടെ ആഗ്രഹങ്ങളെന്ന് അവര്‍ പരസ്യമായി വ്യക്തമാക്കി.

ശബരിനാഥിന്റെ കൈപിടിച്ച് മഴ നനഞ്ഞ് നടക്കണമെന്ന ആഗ്രഹം ദിവ്യക്കുണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തി ചെയ്യേണ്ട കാര്യമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടിയിലെ അഭിപ്രായം.

ഒരു കോളജ് വിദ്യാര്‍ത്ഥിനിയുടെ മാനസികാവസ്ഥയിലേക്ക് സബ് കളക്ടര്‍ താഴരുത് എന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

അതേസമയം കാഞ്ചനമാലയെ പോലെ മലയാളികളുടെ സ്വപ്നത്തിനും അപ്പുറമുള്ള അനശ്വരപ്രണയത്തിന് സാക്ഷ്യം വഹിച്ച ഒരു നാടാണ് ഇതെന്ന് ഓര്‍ക്കണമെന്ന രൂപത്തിലുള്ള പോസ്റ്റുകള്‍ വാട്‌സ് ആപ്പിലും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

ജീവിതത്തില്‍ ഒന്നിക്കാന്‍ കഴിയാതെ പോയ പ്രണയ ജോഡികള്‍ മരണത്തില്‍ ഒന്നിച്ച കൊച്ചിയിലെ കഴിഞ്ഞ ദിവസത്തെ ആത്മഹത്യയും ഒരു ‘മറുപടി’യായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സാമ്പത്തികമായും ജാതീയമായും വഹിക്കുന്ന പദവികള്‍ കൊണ്ടും സമ്പന്നമായ ജോഡികള്‍… വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുന്നതും പ്രണയിക്കുന്നതും മഴയത്ത് കൈപിടിച്ച് നടക്കാന്‍ ആഗ്രഹിക്കുന്നതൊന്നുമല്ല യഥാര്‍ത്ഥ പ്രണയമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍…

Top