ഡബ്ളിൽ: ഇന്ത്യൻ വംശജനായ സ്വവർഗാനുരാഗി ലിയോ വരാഡ്കർ അയർലൻഡ് പ്രധാനമന്ത്രിയാകും.
അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയ്ലിന്റെ നേതാവായി ഈ മുപ്പത്തെട്ടുകാരനെ തെരഞ്ഞെടുത്തു. വരാഡ്കറിന്റെ അച്ഛൻ അശോക് വരാഡ്കർ മുംബൈ സ്വദേശിയും അമ്മ മിറിയം ഐറിഷുകാരിയുമാണ്.
എൻഡ കെന്നി രാജിവച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയായി വരാഡ്കർ തെരഞ്ഞെടുക്കപ്പെട്ടത്.
പാർട്ടി നേതൃതെരഞ്ഞെടുപ്പിൽ നിലവിലുള്ള മന്ത്രിസഭയിലെ ക്ഷേമകാര്യ മന്ത്രിയായ വരാഡ്കർ 60 ശതമാനം വോട്ട് നേടി വിജയിച്ചു. പരിസ്ഥിതിമന്ത്രി സൈമണ്‍ കോവ്നെയെയാണ് വരാഡ്കർ പരാജയപ്പെടുത്തിയത്.
2007-ൽ പാർലമെന്റിൽ എത്തുന്നതുവരെ ഒരു സാധാരണ ഡോക്ടർ മാത്രമായിരുന്നു വരാഡ്കർ. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിവിധ വകുപ്പുകൾ ഭരിച്ചു. 2015-ൽ ആണ് താനൊരു സ്വവർഗാനുരാഗിയാണെന്ന് വരാഡ്കർ സ്വയം പ്രഖ്യാപിച്ചത്. ജനവിധിയിലൂടെ സ്വവർഗ വിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയർലൻഡ്.