മോശം പരാമര്‍ശം; ബിജെപി നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

shekahar

ചെന്നൈ: മാധ്യമപ്രവര്‍ത്തക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എസ്.വി.ഇ. ശേഖര്‍ വെങ്കട്ടരാമനെതിരേ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയില്‍ ബിജെപി ഓഫീസിനു സമീപത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പരാമര്‍ശം നടത്തിയ നേതാവിനെതിരേ നടപടി വേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ഗവര്‍ണര്‍ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച സംഭവത്തിലാണ് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. കിടക്ക പങ്കിടാതെ അവര്‍ക്കു റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നായിരുന്നു വെങ്കട്ടരാമന്റെ പരാമര്‍ശം. ഇത് വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് വെങ്കട്ടരാമന്‍ ഡിലീറ്റ് ചെയ്തു.

വലിയ ആളുകള്‍ക്കൊപ്പം കിടക്ക പങ്കിടാതെ അവര്‍ക്കു(മാധ്യമപ്രവര്‍ത്തകര്‍ക്ക്) റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമില്ലാത്ത വിവേകമില്ലാത്ത വൃത്തികെട്ട ജീവികളാണെന്നും തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇത്തരക്കാര്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളെക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമമേഖലയിലാണെന്നും ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍രെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ദ് വീക്ക് മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളില്‍ തട്ടിയ സംഭവത്തിലായിരുന്നു വെങ്കട്ടരാമന്റെ വിവാദപ്രസ്താവന. മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ കൈ ഫിനൈല്‍ കൊണ്ടു കഴുകണമെന്നു കുറിച്ച വെങ്കട്ടരാമന്‍, ഗവര്‍ണറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യമെന്നും ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവം വിവാദമായതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞിരുന്നു. മികച്ച ചോദ്യം ചോദിച്ചതിനുള്ള അഭിനന്ദനമെന്ന രീതിയിലാണു കവിളില്‍ തട്ടിയതെന്നാണു പുരോഹിതിന്റെ വിശദീകരണം.

Top