കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നിലപാടിനെതിരേ പ്രതിഷേധിച്ച മുസ്ലിം ഏകോപന സമിതി പ്രവർത്തകർക്കെതിരേ കേസ്.
വിവിധ വകുപ്പുകൾ ചുമത്തി 3000-ൽ അധികം പേർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധ യോഗത്തിൽ നേതാക്കൾ നടത്തിയ പ്രസംഗം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
നേരത്തെ, മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ച് അക്രമാസക്തമായിരുന്നു. പ്രതിഷേധ മാർച്ച് സെന്റ് ആൽബർട്ട്സ് കോളജിനു സമീപം പോലീസ് തടഞ്ഞു.
തുടർന്നു ബാരിക്കേഡ് തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിനെത്തുടർന്നുണ്ടായ അക്രമത്തിലും പോലീസ് നടപടിയിലും ചില പ്രവർത്തകർക്കു പരുക്കേറ്റു.
മാതാപിതാക്കളുടെ അനുമതിയില്ലാതെ മകളെ നിർബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവു നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി മകളുടെ വിവാഹം അസാധുവാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു.
സേലത്തെ ഹോമിയോ കോളജിൽ പഠിക്കാൻ പോയ മകൾ അഖിലയെ ഒപ്പമുള്ള ചിലർ നിർബന്ധിച്ച് മതം മാറ്റിയെന്നും 23 വയസുകാരിയായ മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് വൈക്കം സ്വദേശിയായ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി വിവാഹം സാധുവല്ലെന്ന് നിരീക്ഷിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ ഉത്തരവിട്ടു.